Monday 4 June 2012

ബ്രൂട്ടസ് നീ എവിടെയാണ് ?




ബ്രൂട്ടസ്, നീ എവിടെയാണ്?
നിന്നെ മാത്രമേ കാണാതുള്ളൂ
സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളുമായ ബാക്കി എല്ലാവരും നിരന്നു കഴിഞ്ഞിരിക്കുന്നു.
ചിലര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞു,
കൊല്ലാനാണ് അവര്‍ ഉദ്ദേശിച്ചതെങ്കിലും അവര്‍ക്കതിനായിട്ടില്ല.
അവരുണ്ടാക്കിയ മുറിവുകളിലൂടെ രക്തം വരുന്നത് കണ്ട് ആഹ്ലാദിക്കുകയാണവര്‍.
ചത്തു വീഴാത്തതിലെ ദുഖം അവരുടെ മുഖത്ത് നിഴലിച്ചത് കാണാം
കുത്താനുള്ള അടുത്ത അവസരവും കാത്ത് അവര്‍ ചുറ്റിനും നടക്കുന്നു.
ചിലര്‍ ആയുധങ്ങള്‍ മറച്ചുപിടിച്ചിരിക്കുന്നു.
ഞാന്‍ കാണുമോഎന്ന ആശങ്ക. പേടികൊണ്ടൊന്നും അല്ല, ഒരു ജാള്യം
കൂടെ നടന്ന്‍ കുറെ നക്കിയതല്ലേ?

നീ ഇന്നല്ലെങ്കില്‍ നാളെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു ബ്രൂട്ടസ്.
നിനക്കു വരാതിരിക്കാനാവില്ല.
കാരണം കഥ അവസാനിപ്പിക്കേണ്ടവന്‍ നീയല്ലേ.
നിന്നെയല്ലേ ജനം എന്‍റെ വിശ്വസ്തനായി കണ്ടത്.

പക്ഷേ ബ്രൂട്ടസ്, നീ ഒന്നറിയുക
എന്‍റെ മുറിവുകളിലെ രക്ത പ്രവാഹം കൂട്ടാന്‍ നിനക്ക് കഴിയും
സകല ശത്രുക്കളും കുത്തിയ മുറിവില്‍ തന്നെയാണല്ലോ നിന്‍റെയും പ്രയോഗം.
എന്നെ കൊല്ലാന്‍ നിനക്കാവില്ല ബ്രൂട്ടസ്.
ഇന്ന് നിന്നെയടക്കം വരുതിയിലാക്കി ആര്‍ത്തു ചിരിക്കുന്ന ഒരാള്‍ക്കും
എന്നെ കൊല്ലാനാവില്ല ബ്രൂട്ടസ്.
കാരണം, എന്നില്‍ ചില ശരികളുണ്ട്. എന്‍റെ കൊച്ചു കൊച്ചു അബദ്ധങ്ങളെയും അപാകതകളെയും ഊതിപ്പെരുപ്പിച്ച് നിങ്ങള്‍ എന്നെ കുറ്റവാളിയാക്കി ആര്‍ത്തു ചിരിക്കുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും അറിയാം പല തെറ്റുകളും ഞാന്‍ കണ്ടില്ലെന്നു നടിച്ചത് നീ അടക്കമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു.

നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന എന്‍റെ വലിയ ശരികള്‍ എന്നെ ജീവിപ്പിക്കും ബ്രൂട്ടസ്, ഞാന്‍ തിരിച്ചു വരുന്ന ദിവസം പ്രതികാരത്തിന്‍റെ തായിരിക്കില്ല
ഒളിഞ്ഞും തെളിഞ്ഞും എന്നെ കുത്തിയവര്‍ എന്നെ മുഖം കാണിക്കാന്‍ പാല്‍ പുഞ്ചിരിയുമായി കാത്തു നില്‍ക്കുന്ന ദിവസം വരും.
അന്ന് നിന്‍റെയൊക്കെ മനസ്സ് നിന്ന് കത്തുന്നുണ്ടാവും,
ഇന്നലെകളെ പഴിച്ച് കൊണ്ട്.

അന്നും ഞാന്‍ ചിരിക്കും ബ്രൂട്ടസ്,
 എന്‍റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും,
 പക്ഷേ എന്‍റെ മനസ്സ് ഇനി പഴയകാലത്തേക്ക് തീരിച്ചുവരില്ല                           

ഹൃദ്യയം ചിലതൊക്കെ തിരിച്ചറിഞ്ഞിരിക്കുന്നു.

നീ എവിടെ ബ്രൂട്ടസ്, വേഗം വരൂ, നീ മാത്രമേ ഇനി വരാനുള്ളൂ,
നിന്‍റെ കുത്തുകൂടി ഏറ്റുവാങ്ങാന്‍ ഞാന്‍ കാത്തിരിക്കുന്നു.
മുന്നില്‍ നിന്ന് കുത്താന്‍ നിനക്കാവില്ല, നീ പിന്നിലൂടെയേ വരൂ,
തിളക്കുന്ന ഹൃദയത്തോടെ ഞാന്‍ നിന്നെ കാത്തിരിക്കുന്നു.
ബ്രൂട്ടസ് നീ വരിക. വേഗം വരിക

സമര്‍പ്പണം : ചില ആത്മസുഹൃത്തുക്കള്‍ക്ക്  

No comments:

Post a Comment