Tuesday 31 December 2013

പിണറായി സഖാവേ, നടുക്കടലിലും നക്കിക്കുടിക്കണോ ?

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍ , സംഗതി നായയെപ്പറഞ്ഞിട്ടു കാര്യമില്ല, ഗ്ലാസില്‍ ഒഴിച്ച് കുടിക്കാനോ സ്ട്രോവെച്ച് വലിച്ചു കുടിക്കാനോ അതിനു കഴിയില്ലല്ലോ? പക്ഷേ പിണറായി വിജയന്‍റെ കാര്യം അങ്ങനെയാണോ, അടുത്ത കേരള മുഖ്യമന്ത്രി എന്ന് ജനം ഏറെക്കുറെ വിധി എഴുതി വെച്ചിരിക്കുന്ന കഥാപാത്രമാണ്, ചലചിത്ര-മീഡിയ രംഗത്തുള്ള പലരും അതുറക്കെ പറഞ്ഞു കഴിഞ്ഞു. അഞ്ചു കൊല്ലം വലതുപക്ഷം വെറുപ്പിച്ചാല്‍ അടുത്ത അഞ്ചു വര്ഷം ഇടതുപക്ഷത്തിന് വെറുപ്പിക്കാന്‍ അവസരം കൊടുക്കുന്ന മലയാളിയുടെ പതിവ് രീതി അനുസരിച്ച് അടുത്ത ഭരണം ഇടതിനാണ്, ലാവ്ലിന്‍ പ്രേതത്തെ ഏതോ ഒരു 'ശുംഭന്‍' തല്‍ക്കാലത്തേക്ക് എങ്കിലും ആല്‍ മരത്തില്‍ തറച്ചതിനാല്‍ മുഖ്യമന്ത്രി പദം പാര്‍ട്ടിയുടെ 'മുഖ്യതന്ത്രിക്ക്' തന്നെ ലഭിക്കും,  എതിരുപറയാനോ ഒന്നു കണ്ണുരുട്ടാനോ പോലും ഒരു 'വെളിച്ചപ്പാടും' മുന്നോട്ട് വരാത്ത വിധം അനുകൂല സാഹചര്യമാണ്, അതായത് ഒരിടത്തിരുന്നു ഗ്ലാസില്‍ ഒഴിച്ചോ സ്ട്രോ വെച്ചോ ആസ്വദിച്ച് കുടിക്കാനുള്ള സാഹചര്യമാണ് മുമ്പില്‍ ഉള്ളത്. പക്ഷേ നക്കിയേ കുടിക്കൂ എന്ന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യും?

Saturday 14 December 2013

ആം ആദ്മിയുടെ ഡല്‍ഹി ഭരണം എത്രനാള്‍?

ഡല്‍ഹി  തെരെഞ്ഞെടുപ്പ് ഫലത്തിന്‍റെ തലേദിവസം തലസ്ഥാനത്തെ  പത്രപ്രവര്‍ത്തകരുടെ ആസ്ഥാനമായ ഐ എന്‍ എസ്  ബില്‍ഡിങ്ങിലെ കാന്റീനില്‍ ഇരുന്ന്‍ വൈകുന്നേരത്തെ ചായകുടിക്കുമ്പോള്‍ നാളത്തെ 'വിധിയില്‍ , എ എ പി എവിടെയെത്തും എന്ന ഒറ്റ ചര്‍ച്ചയാണ് എല്ലായിടത്തും കേട്ടത്. ഏറ്റവും വലിയ ശുഭാപ്തി വിശ്വാസികള്‍ പോലും 15 നും 20 നും ഇടക്ക് സീറ്റേ പ്രവചിച്ചുള്ളൂ , തലനാരിഴകീറി തെരെഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ സുഹൃത്ത് 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞു. ഫലം പക്ഷേ ഞെട്ടിച്ചു കളഞ്ഞു, 28 സീറ്റ് നേടി എ എ പി ഡല്‍ഹിയെ കയ്യിലെടുത്തു, ഒരാഴ്ചത്തെ സ്വാഭാവിക ആഘോഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ പത്രലോകത്തിന്റെ സ്വകാര്യ ചര്‍ച്ചകള്‍ 'ആം ആദ്മി എത്രനാള്‍ ? എന്ന ചോദ്യത്തിലേക്ക് മാറിയിരിക്കുന്നു.

Thursday 28 November 2013

മലബാര്‍ ഗോൾഡിന്റെ സ്വര്‍ണ്ണം ആര്‍ക്കാണ് ചൊറിയുന്നത് ?

ഹിറോമോസ എന്ന വയാനാട്ടുകാരി എയര്‍ഹോസ്റ്റസ് 'മറിയാനാ കിടങ്ങുവഴി' സ്വര്‍ണ്ണം കടത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പത്രമാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കിയെടുത്തു, ഹിറോമോസയുടെ ഫ്ലാറ്റ്, ചിലവ്, ദുബായി ട്രിപ്പുകള്‍ ഉന്നത ബന്ധങ്ങള്‍ , വാര്‍ത്ത വായിച്ചാല്‍ ചെവിയില്‍ ബഡ്സ് ഇട്ട് പതുക്കെ തിരിക്കുന്നതിന്റെ ഒരു സുഖം.....ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹിറോമോസയുടെ സ്വര്‍ണ്ണം മലബാര്‍ ഗോള്‍ഡില്‍ വിറ്റു എന്ന വാര്‍ത്ത അപ്ഡേറ്റു ചെയ്യപ്പെട്ടു, ഇതോടെ പലര്‍ക്കും ബഡ്സിന്റെ സുഖം പതുക്കെ ചൊറിച്ചിലായി മാറി.

Tuesday 12 November 2013

ആഷിക് അബുവിനോട് മതേതര കേരളം ചെയ്തത്...???

ആഷിക് അബുവിന് ഒരു മുഖവുര വേണം എന്നു തോന്നുന്നില്ല,
വിരലിലെണ്ണാവുന്ന സിനിമകള്‍ കൊണ്ട് മലയാള ചലചിത്ര ചരിത്രത്തില്‍ തന്‍റെ പേര് തങ്കലിപികളില്‍ എഴുതിചേര്‍ത്ത ചെറുപ്പക്കാരന്‍
മലയാള സിനിമയിലെ ഏറ്റവും ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്‍   ഒരുവള്‍ക്ക്  22 ഫീമൈല്‍ കോട്ടയം എന്ന ചിത്രത്തില്‍ ജന്മം കൊടുത്ത ആഷിക്കിലെ ചലചിത്ര പ്രതിഭയെ നിരൂപിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. തന്‍റെ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയ ആഷിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായത് കമലഹാസന്റെ വിശ്വരൂപത്തെ വിമര്‍ശിച്ചു കൊണ്ട് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റ്സ് മെസ്സേജ് ഇട്ടപ്പോഴായിരുന്നു, തീവ്രവാദത്തിനെതിരെ എന്ന പേരില്‍ കമല്‍ എടുത്ത സിനിമ മുസ്ലിംകളെ മൊത്തത്തില്‍ തീവ്രവാദ വല്‍കരിക്കുന്നു എന്നൊരു ആരോപണവും അതിനെ തുടര്‍ന്നു ചിലയിടങ്ങളില്‍ ഉണ്ടായ നിരോധനവും പ്രകടന-പ്രസ്താവനാ കോലാഹലങ്ങളും നടക്കവേ ആഷിക്ക് പറഞ്ഞത് ഇതായിരുന്നു

Tuesday 5 November 2013

ബ്ലോഗനെ fake ആക്കിയ മലയാളം ബ്ലോഗെഴ്സേ, നിങ്ങള്‍ക്കെന്റെ "നല്ല നമസ്കാരം" !!!

ഇത് ആത്മ കഥാംശം ഉള്ള പോസ്റ്റാണ്, നേരെ ചൊവ്വെ ജീവിക്കുന്ന സല്‍സ്വഭാവിയും സല്‍ഗുണ സംബന്നനും സുശീലനുമായ ഒരു ബ്ലോഗ്ഗറോട് ബ്ലോഗ്ഗ് സമൂഹം കാണിച്ച ഉദാത്തമായ സ്നേഹ വായ്പ്പിന് നന്ദി പറയുകയാണിവിടെ,

നമുക്ക് ഇങ്ങനെ തുടങ്ങാം,
04 11 2013 തിങ്കളാഴ്ച, ബ്ലോഗന്‍ ഒരു പോസ്റ്റ് എഴുതുന്നു, ശ്വേതാമേനോന്‍, റീമ കല്ലിങ്കല്‍ ; രണ്ടു പെണ്ണനുഭവങ്ങള്‍      പോസ്റ്റുകള്‍ മലയാളം ബ്ലോഗ്ഗേഴ്സ് എന്ന പേരിലുള്ള രണ്ട് ഫെയിസ് ബുക്ക് ഗ്രൂപ്പുകളില്‍  ലിങ്കുന്ന ഒരു ഏര്‍പ്പാടുണ്ട്, വട്ടത്തിലുള്ള ബ്ലോഗ്ഗേഴ്സിലും  ചതുരത്തിലുള്ള ബ്ലോഗെഴ്സിലും ലിങ്കും, ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അങ്ങനെ ചെയ്യണം(?) എന്നുള്ളത് കൊണ്ട്,  ചിലപ്പോഴെങ്കിലും മറക്കാറുണ്ടെങ്കിലും , അത് ചെയ്യാറുണ്ട്. (ഇതെന്താണ് രണ്ട് മലയാളം ബ്ലോഗേഴ്സ് എന്നു ചോദിക്കാന്‍ പലപ്പോഴും തോന്നിയതാണ് , "ആയിരം പേരുള്ള ഒരു മലയാളി കൂട്ടായ്മയില്‍ രണ്ടെണ്ണമല്ലെയുള്ളൂ ഒരു ഇരുനൂറെങ്കിലും വേണ്ടതല്ലേ ടാ ഹുവേ" എന്നു ചോദിച്ച് ആരെങ്കിലും ഭള്ള് വിളിച്ചാലോ എന്ന് പേടിച്ച് മിണ്ടാതിരുന്നതാണ് )

Monday 4 November 2013

ശ്വേതാ മേനോന്‍, റീമ കല്ലിങ്കല്‍ ; രണ്ട് പെണ്ണനുഭവങ്ങള്‍

പുരുഷന് ഏറ്റവും പ്രിയപ്പെട്ട 'വസ്തു' സ്ത്രീ തന്നെ എന്ന കാര്യത്തില്‍ ഭൂരിപക്ഷം പുരുഷന്‍മാര്‍ക്കും  സംശയം ഉണ്ടാകും എന്നു തോന്നുന്നില്ല, പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ വിഷയങ്ങള്‍ വല്ലാത്തൊരു ആക്രാന്തത്തോടെ ചര്‍ച്ച ചെയ്യപ്പെടുക സ്വാഭാവികം. കേരളത്തില്‍ ഈ ആക്രാന്തം വല്ലാതെ മൂത്ത് (കാമ)ഭ്രാന്തായി രൂപാന്തരപ്പെട്ടിട്ടുണ്ടോ? സമൂഹത്തിനു നേരെ പിടിച്ചിട്ടുള്ള കണ്ണാടിയാണല്ലോ മാധ്യമങ്ങള്‍ , കഴിഞ്ഞ ഏതാനും മാസങ്ങളായി രണ്ടു സ്ത്രീകളെ ചുറ്റിയാണ് കേരള രാഷ്ട്രീയം സ്വന്തം അച്ചുതണ്ടിന്‍മേല്‍ തിരിയുന്നത്, സരിതയും കവിതയും. സരിത മാധ്യമങ്ങള്‍ക്ക് ആഘോഷമാക്കാന്‍  തക്കവിധം ഒരു ചരക്കായത് കൊണ്ട് അവര്‍ക്കാണ് കൂടുതല്‍ പോപ്പുലാരിറ്റി കിട്ടിയത്. ജാമ്യം കിട്ടി പുറത്തിറങ്ങി എന്ന വാര്‍ത്തയുടെ കൂടെ കൊടുത്ത ഫോട്ടോയില്‍ പോലും പുള്ളിക്കാരി പട്ടുസാരിയുടുത്ത് പൊക്കിള്‍ചുഴിയും കാണിച്ച് ഹൊ, എന്താ അതിന്‍റെ ഒരിത് ! 

Sunday 8 September 2013

തൊഴി ഇരന്നു വാങ്ങുന്ന 'ഇടതുപക്ഷ നാഭികള്‍ '.

തിരുവനന്തപുരം ജില്ലയിലെ ആനയറയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ നാഭിക്ക് തൊഴിച്ച പൂന്തുറ സ്റ്റേഷനിലെ എസ് ഐ വിജയദാസിനെതിരെ പോലീസ് കേസെടുത്തു. ഇന്നത്തെ വാര്‍ത്തയാണ്.
സന്തോഷകരമായ കാര്യം. നടു  റോട്ടില്‍  യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഏമാന്‍റെ ചിത്രം പുറത്തു വന്നതോടെ ഗത്യന്തരമില്ലാതെ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നു. 'നാഭിക്ക് ചവിട്ടല്‍ ' കേരള പോലീസില്‍ ഒരു ഔദ്യോഗിക കുറ്റകൃത്യമായി പരിഗണിക്കപ്പെടും എന്നു തോന്നുന്നില്ല, ആ കുറ്റത്തിന് കേസെടുത്താല്‍ നാഭിക്ക് ചവിട്ടാത്ത എത്ര ഏമാന്‍മാര്‍ കാണും നമ്മുടെ സ്റ്റേഷനുകളില്‍ ? . പരസ്യമായ നാഭിക്ക് തൊഴി പക്ഷേ 24 മണിക്കൂറും ക്യാമറകള്‍ കണ്ണും തുറന്നിരിക്കുന്ന ഈ കാലത്ത് ഒരു ക്രിമിനല്‍ കുറ്റം തന്നെയെന്ന് പോലീസിന് പോലും സമ്മതിക്കേണ്ടി വന്നിരിക്കുന്നു  നടപടി പോലീസ് ക്രിമിനലുകള്‍ക്ക് ഒരു താക്കീതാവട്ടെ. വിജയദാസ് പ്രമോഷനോടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വാര്‍ത്തക്ക് ഒരു വാര്‍ത്താ പ്രാധാന്യവും ഇല്ലാത്തത് കൊണ്ട് അഞ്ചോ പത്തോ കൊല്ലത്തിന്  ശേഷം നടക്കാനിരിക്കുന്ന ആ സന്തോഷ ദിവസത്തിന്‍റെ ആശംസകള്‍ വിജയദാസ് ഏമാന് നമുക്കിപ്പഴേ നേരാം.

Wednesday 19 June 2013

'എന്‍റെ ജനനേന്ദ്രിയം' പണി കൊടുത്ത വിധം..!!

മലയാളത്തിലെ പ്രമുഖ യുവസാഹിത്യകാരന്‍റെ കവിതാ സമാഹാരം പുറത്തിറങ്ങി.... എഴുത്തുകാരന്‍റെ 'ആരാധികയും' അധ്യാപികയുമായ യുവ കുസുമം എത്രയും വേഗം കോപ്പി സ്വന്തമാക്കി...
ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനുള്ള ആവേശത്തിലായിരുന്നു ടീച്ചറമ്മ ....
വായനക്കിടയില്‍ പക്ഷേ ഒരു 'വാക്കുകടിച്ചു' .
സമാഹാരത്തിലെ ഒരു കവിതയുടെ തലക്കെട്ട് വായിച്ചതോടെ ടീച്ചറുടെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടു, ലെറ്റര്‍ പാഡില്‍ നിന്നു കീറിയെടുത്ത കടലാസിനോടുപോലും ഉണ്ടായിരുന്നു അരിശം....  

കവിയോട് രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം.
പ്രിയപ്പെട്ട സാര്‍ ,

Wednesday 15 May 2013

പത്രമുതലാളിമാരുടെ മോങ്ങലും മുഖ്യന്‍റെ തേങ്ങലും പിന്നെ ഇന്‍റലിജന്‍സിലെ പെരുച്ചാഴികളും

തെമ്മാടികളുടെ  അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്നൊരു ആപ്തവാക്യമുണ്ട്, കേരളത്തിലെ ചില സമകാലീക സംഭവങ്ങള്‍ ഈ വാക്യത്തെ തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണ് മാധ്യമ പ്രവര്‍ത്തനം എന്ന്‍ മാറ്റിപ്പറയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സ്വദേശാഭിമാനിയും അല്‍ അമീനും പിറന്ന  മണ്ണില്‍ ,   രാമകൃഷ്ണപിള്ളയും, വക്കം മൌലവിയും, കെ പി കേശവമേനോനും മുഹമ്മദ് അബ്ദുറഹിമാനും ധാന്യമാക്കിയ മലയാള പത്രലോകത്ത് എങ്ങനെ ഇത്രയധികം തെമ്മാടികള്‍ അടിഞ്ഞുകൂടി എന്നത് ആശ്ചര്യകരമാണ് ? കെട്ടിച്ചമക്കുന്ന വാര്‍ത്തകളും, പ്രതിലോമകരമായ ഇക്കിളി വാര്‍ത്തകളും കൊണ്ട് മുഖരിതമായ മലയാള വാര്‍ത്ത ലോകത്തുനിന്ന്  ഈയിടെ കേട്ടത്  ചില 'പ്രമുഖരുടെ' മോങ്ങലുകളാണ്.. മോങ്ങിയവര്‍ ചില്ലറക്കാരല്ല, മലയാള മാധ്യമ ലോകത്തെ നിയന്ത്രിക്കുന്ന ചക്രവര്‍ത്തിമാര്‍ , നൂറ്റാണ്ടിന്റെ തഴമ്പു ചന്തിയില്‍ പേറുന്നവര്‍ . പത്രലോകത്ത് നിന്ന് കോടികള്‍ വാരുന്ന മുതലാളിമാരാണ് മോങ്ങിയത്,  കൌമുദിക്ക് വേണ്ടി എം എസ് രവി, മാതൃഭൂമിക്ക് വേണ്ടി പി വി ചന്ദ്രന്‍, മനോരമക്ക് വേണ്ടി ഫിലിപ്പ് മാത്യു എന്നിവരാണ് മുഖ്യമന്ത്രിക്ക് മുമ്പില്‍ ഔദ്യോഗികമായി മോങ്ങാന്‍ എത്തിയത്.

Tuesday 14 May 2013

കൂതറ സദാചാരക്കാര്‍ക്ക് ചാകരയൊരുക്കി മലയാളി ഹൌസ് !!!

'ആധുനീക' മലയാളിയുടെ പുതിയ ചര്‍ച്ചാവിഷയം സൂര്യ ടിവിയുടെ മലയാളി ഹൌസ് ആണ്. മലയാളത്തിന്റെ സദാചാര ബോധം കുളം തോണ്ടുന്ന അന്തക വിത്താണ് മലയാളി ഹൌസ് എന്ന 'വേശ്യാലയം' എന്നാണ് സദാചാരത്തിന്റെ അപ്പോസ്തലന്മാരായ ബ്ലോഗ്-ഫേസ് ബുക്ക് വിപ്ലവകാരികളുടെ രോദനം. ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്‍റെ സഹജമായ വാസനയെ കച്ചവട വല്‍ക്കരിക്കുന്ന ടി വി പരിപാടികള്‍ ലോകത്താകമാനം ഉണ്ട്.   "ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍  കാണാന്‍ നല്ല ചേല്" എന്ന്‍ സ്വന്തമായി ഒരു പഴമൊഴി തന്നെ യുള്ള മലയാളിയുടെ പാളിനോട്ടത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന നിരവധി 'ഷോകള്‍ ' ഉള്ള മലയാളത്തില്‍ മലയാളി ഹൌസ് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? പരിപാടിയില്‍ പങ്കെടുക്കുന്ന 16 പേരെ കൂതറകള്‍ എന്നു നീട്ടി വിളിക്കുന്നവരുടെ 'കൂതറത്വം' മറനീക്കി പുറത്തു വരുന്ന കാഴ്ചയല്ലേ നാം കണ്ടു കൊണ്ടിരിക്കുന്നത്?
 നിലവാരമില്ലാത്ത മലയാളത്തിലെ ഒട്ടേറെ തറ ഷോ കളുടെ കൂടെ മറ്റൊന്ന്! വേറെ ഒരു പ്രാധാന്യവും ഇല്ലാത്ത മലയാളി ഹൗസിനെ നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് വിജയിപ്പിക്കേണ്ട കാര്യമുണ്ടോ? സദാചാരം ഇടയ്ക്കിടെ ഒച്ചപ്പടുണ്ടാക്കാനുള്ള ഒരു 'സാദാ ആചാരം' മാത്രമായി കാണുന്ന സോഷ്യൽ മീഡിയയിലെ വിപ്ലവകാരികൾക്ക് 'ഞെളിയാൻ' കിട്ടിയ പുതിയ ചാകരയത്രേ  മലയാളി ഹൌസ്.

Thursday 9 May 2013

കര്‍ണാടക കോണ്‍ഗ്രസ്സിനുള്ള താക്കീതാണ്, മോഡിക്കല്ല.


കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസ്സും 'മതേതരരും' വലിയ  സന്തോഷത്തിലാണ്, രാഹുല്‍ ഗാന്ധിയും എ കെ ആന്‍റണിയും തുടങ്ങി മഅദനി വരെയുള്ളവര്‍ക്ക് വിജയത്തിന്‍റെ പേറ്റന്‍റ് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു നടന്നത് , ഫൈനല്‍ വിജയം രാഹുലിന് തന്നെയെന്ന് അല്പമെങ്കിലും ബോധമുണ്ടെന്ന് കരുതിയിരുന്ന പത്രങ്ങള്‍ പോലും വെച്ചു കാച്ചുകയാണ്. യഥാര്‍ഥത്തില്‍ കര്‍ണാടക ആരെയാണ് താക്കീത് ചെയ്യുന്നത് ? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശമെന്താണ് ? കോണ്‍ ഗ്രസ്സിന് തല്‍ക്കാലം ആഹ്ലാദിക്കാന്‍ വകയുണ്ടെങ്കിലും ലോക്സഭാ തെരെഞ്ഞെടുപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കര്‍ണാടക വിജയം നല്‍കുന്ന സന്ദേശം ശുഭകരമാണോ? കര്‍ണാടക ഫലത്തെ ഭയക്കേണ്ടത് മോഡിയോ അതോ കോണ്‍ഗ്രസ്സോ?

Tuesday 7 May 2013

കെ എം ഷാജി വെറുമൊരു പ്രതീകമാണോ?

മുസ്ലിം യൂത്ത് ലീഗിന്‍റെ പ്രസിഡണ്ടും എം എല്‍ എ യുമായ കെ എം ഷാജിയുടെ നാട്ടില്‍ ,  വയനാട്ടിലെ കണിയാമ്പറ്റയില്‍ ,   'പ്രസിദ്ധനായ' ഒരു യുവാവുണ്ട്....സ്വന്തം അമ്മായി അമ്മയെ 'പൂശാനുള്ള' ശ്രമത്തിനിടെ നാട്ടിലെ ചില 'കാപാലികര്‍' ചേര്‍ന്ന് കയ്യോടെ പിടികൂടിയ കഥാനായകന്‍ ഇന്ന് നാട്ടിലെ വലിയ പ്രമാണിയാണ്....സംഗതി പഴയ കഥയാണെങ്കിലും നാട്ടുകാരിന്നും 'പ്രമാണി'യെ കാണുന്നത് .....  ആ തള്ളയെ പൂശാന്‍ പോയവന്‍... ....,..... കഴുവേറിടെ മോന്‍. ,... .പ്രമാണിക്ക് പക്ഷേ ഞാന്‍ ആരാ മോന്‍ എന്ന മട്ടാണ്  ഈ നാട്ടില്‍ എന്നെപ്പോലെ പത്താള്‍ അറിയുന്നവേറെ ആരുണ്ട്?   .., പാണന്‍മാര്‍ പാടിപ്പാടി പുതിയ തലമുറക്ക് പോലും കാണാപ്പാടമായ ഈ കഥയും ഈ ലേഖനവും തമ്മില്‍ പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ലാതില്ല .....വല്ല കണിയാമ്പറ്റക്കാരും ഇത് വായിക്കാന്‍ ഇടയായാല്‍ അവര്‍ക്ക് ചിലത് അയവിറക്കാന്‍ വേണ്ടി മാത്രം കുറിച്ചുവെച്ചു എന്നേയുള്ളൂ, ഓര്‍മ്മകള്‍ 'ഉണ്ട'യായിരിക്കണമല്ലോ...ഉണ്ടകള്‍ക്കൊക്കെ ഏത് നിമിഷവും ആവശ്യം വന്നേക്കാം....

Wednesday 24 April 2013

പോലീസ് - പോപ്പുലര്‍ ഫ്രണ്ട് അവിശുദ്ധ ബന്ധം വീണ്ടും.....

കഴിഞ്ഞ ഇരുപത് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പറയുന്നു...കഴിഞ്ഞ ഇരുപത് വര്‍ഷമായി കേരളത്തിലൂടെ തെക്ക് വടക്ക് നടക്കുന്ന ഈ കുറിപ്പുകാരന്‍ ആണ്ടുതോറും ഡിസംബര്‍ ആറിന് "ഒരു രാജ്യത്തിന്‍റെ രോദനം നമുക്ക് മറക്കാതിരിക്കുക" എന്നൊരു  നോട്ടീസല്ലാതെ പോപ്പുലര്‍ ഫ്രണ്ടിനെ എവിടേയും കണ്ടിരുന്നില്ല,  അഞ്ചാറു വര്‍ഷം മുമ്പ് വരെ... എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു...കഴിഞ്ഞ വര്‍ഷം കോഴിക്കോട് നഗരത്തില്‍ നടന്ന  പോപ്പുലര്‍ ഫ്രണ്ട് മേഖലാ സമ്മേളനം കണ്ട് ശരിക്കും അമ്പരന്നു...മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സമ്മേളനങ്ങളുടെ അപ്പോസ്തലനായ കാന്തപുരം മുസ്ലിയാര്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയുന്നതിലും അപ്പുറമാണ് ശക്തിപ്രകടനം... അന്നേ ദിവസം കേരളത്തില്‍ മൂന്നിടങ്ങളില്‍ ഇതേ പോലെ പരിപാടി നടത്തിയിരിക്കുന്നു ആ സംഘടന എന്ന്‍ അടുത്ത ദിവസങ്ങളിലെ പത്രങ്ങള്‍ പറഞ്ഞു, യുട്യൂബില്‍ കാണുന്ന ചില പോപ്പുലര്‍ ഫ്രെണ്ട് ശക്തിപ്രകടനങ്ങളുടെ വീഡിയോകള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പലസംഘടനകളെക്കാളും 'കെട്ടുറപ്പും പിന്തുണയും ഇവര്‍ക്കുണ്ടെന്ന് വിളിച്ചു പറയുന്നുണ്ട്.

Tuesday 23 April 2013

ബ്ലോഗ് മീറ്റുകളില്‍ ഉണ്ടാകുന്നതും ഉണ്ടാകേണ്ടതും....

കഴിഞ്ഞ ദിവസം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ സംഗമം ശ്രദ്ധേയമായി, ചെറുതും വലുതുമായ ബ്ലോഗ്ഗ് മീറ്റുകള്‍ പലയിടങ്ങളിലും നടന്നുവരാറുണ്ട്, ദുബായിലെ സഫാപാര്‍ക്കും സബീല്‍ പാര്‍ക്കും ബ്ലോഗ്ഗ് / ഫേസ് ബുക്ക് കൂട്ടായ്മകളുടെ സ്ഥിരം വേദികളാണ്, പരിചയപ്പെടലും, ചില്ലറ ഒച്ചപ്പാടും ഭക്ഷണവുമാണ് പ്രവാസി സംഗമങ്ങളിലെ സ്ഥിരം അജണ്ട, അല്പം കൂടി വിപുലവും ഗൌരവപൂര്‍വ്വവുമായിരുന്നു തുഞ്ചന്‍പറമ്പിലെ ഒത്തുചേരല്‍ , എത്ര ചെറുതാണെങ്കിലും ഈ ഒത്തുചേരലുകള്‍ എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണ് , മലയാളത്തിലെ നൂറോളം സജീവ എഴുത്തുകാരാണ് തുഞ്ചന്‍പറമ്പില്‍ സംഗമിച്ചത്...നിര്‍ജ്ജീവ എഴുത്തുകാര്‍ എത്രവരും? ഏകാന്തതയുടെ തുരുത്തുകളിലിരുന്ന് എഴുതിത്തുടങ്ങുന്നവരാണ് മിക്ക ബ്ലോഗ്ഗര്‍മാരും...ഒന്നോരണ്ടോ പോസ്റ്റുകള്‍ എഴുതും ചിലപ്പോള്‍ ഒന്നുരണ്ട് വര്‍ഷത്തോളം മെയിന്‍റൈന്‍ ചെയ്യും....പിന്നെ പതുക്കെ ഗ്യാസ് പോകും, വായനക്കാര്‍ കാര്യമായി ഉണ്ടാവില്ല... ഞാന്‍ ഈ നാടിനെ എഴുതി നന്നാക്കിക്കളയും, മലയാള സാഹിത്യത്തെ സമുദ്ധരിച്ചു കളയും എന്നൊക്കെ വാശിപിടിച്ച് എഴുതാന്‍ വരുന്നവരും, ഒരു നേരംബോക്കിന് എഴുതുന്നവരും വരെ ആരംഭ ശൂരത്വം കാണിച്ച് അപ്രത്യക്ഷരാകുന്ന കാഴ്ചയാണ് കാലങ്ങളായി ഇ-ലോകത്ത് കാണുന്നത്...

Wednesday 3 April 2013

കന്തറയില്‍ നിന്ന് നിതാഖാത്തിലേക്ക്...

സൌദിയില്‍ നടന്നുവരുന്ന നിതാഖാത്ത് 'പുകിലിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങേണ്ടത് കന്തറ പാലത്തിന് ചുവട്ടില്‍ നിന്നാണ്, ഒട്ടേറെ 'കുബ്രി' (പാലം )കള്‍ ഉള്ള   ജിദ്ദ നഗരത്തിലെ  ഷറഫിയ്യയിലുള്ള ഒരു പാലമാണ് കന്തറ പാലം, ഈ പാലത്തിന് ചുവട്ടിലെ മനുഷ്യാത്മാക്കളുടെ കഥന കഥകള്‍ പലരും പലപ്പോഴായി എഴുതിയിട്ടുണ്ട്, അനധികൃതമായി രാജ്യത്ത് കടന്നവര്‍ തിരിച്ചു പോവാന്‍ വേണ്ടി കാത്തിരിക്കുന്ന സ്ഥലമാണ് കന്തറ , ഇടക്കിടെ പോലീസ് വണ്ടി വരും, കന്തറ യിലെ അഭയാര്‍ഥികള്‍ ഓടിച്ചെല്ലും പോലീസിന് പിടികൊടുക്കാന്‍, കൊണ്ടുവന്ന വണ്ടിയില്‍ കൊള്ളാവുന്നത്രയും പേരെ കയറ്റി വണ്ടിവിടും, 'ഭാഗ്യവാന്മാര്‍ ' വണ്ടിക്കകത്ത്, ബാക്കിയുള്ളവര്‍ അടുത്ത പോലീസ് വണ്ടിയും കാത്ത് പിന്നേയും കന്തറയില്‍ . പിടിച്ച് കൊണ്ട് പോകുന്നവര്‍ ഇന്ത്യ പോലെ ഒരു 'പട്ടിയും' തിരിഞ്ഞു നോക്കാത്ത നാട്ടില്‍ നിന്നും വന്നവരായത് കൊണ്ട് സൌദി ഗവര്‍ണ്‍മെന്‍റ് സ്വന്തം ചെലവില്‍ നാട്ടിലേക്ക് കയറ്റി വിടും... മീന്‍ പിടിച്ച് ഉപജീവനം തേടുന്ന പാവപ്പെട്ട മുക്കുവനെ  നടുക്കടലില്‍  രാജ്യാതിര്‍ത്തി ലംഘിച്ചതിന്‍റെ പേരില്‍  ആയുഷ്കാലം മുഴുവന്‍ ജയിലില്‍ അടക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ഒക്കെയുള്ള ഭൂഗോളത്തില്‍ തന്നെയാണ് പൂര്‍ണ്ണ ബോധ്യത്തോടെ നിയമലംഘനം നടത്തി കടന്ന് കൂടിയവര്‍ക്ക്  തിരിച്ചു പോകാന്‍  സാഹചര്യം ഒരുക്കുന്നതെന്നറിയുമ്പോള്‍ കന്തറ യുടെ 'മഹത്വം' കാണാതിരിക്കാന്‍ ആവില്ല.

Sunday 31 March 2013

സൌദിയിലെ നിതാഖാത്ത് അഥവാ വീണ്ടും മുല്ലപ്പെരിയാര്‍ !!

മനുഷ്യനെ പേടിപ്പിക്കുന്ന  വാര്‍ത്തകളോടാണ് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇഷ്ടം. ബലാല്‍സംഗമായാല്‍ ഒരു പത്തു പ്രതികള്‍ എങ്കിലും വേണം, അപകടമരണമായാലും ആളുകളുടെ എണ്ണം കൂടണം, വാര്‍ത്ത ഭയാനകമായി 'ബ്രേക്ക്' ചെയ്യണം... ആഘോഷിക്കണം... ഒരു വാര്‍ത്തയുടെ കെട്ടിറങ്ങുംബോഴേക്ക് അടുത്തത് വരണം...വരുത്തണം... ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നിന്ന് കൂടുതല്‍ ഭയാനകമായ വാര്‍ത്തകളിലേക്ക് അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള മാധ്യമ ലോകത്തിന് കിട്ടിയ പുതിയ ചാകരയാണ് സൌദിയിലെ നിതാഖത്ത്...മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന്‍ തല്‍സമയ അട്ടഹാസം നടത്തി കേരളത്തെ 'ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം, ഇത്ര നല്ലൊരു തുറുപ്പ് ചീട്ട് വേറെ കിട്ടിയിട്ടില്ല. സൌദി എന്നു കേള്‍ക്കുമ്പോള്‍ കലി കയറുന്ന വര്‍ഗ്ഗീയത തലക്ക്പിടിച്ച് വെളിവു നഷ്ടപ്പെട്ട ഫേസ് ബുക്ക് ബുജികള്‍ പോലും 'നിതാഖാത്' കേട്ട് ഞെട്ടുകയാണ്...അവര്‍ക്ക് പോലും അറിയാം അറബ് നാട്ടില്‍ നിന്ന്‍ കിട്ടുന്ന 'ഭിക്ഷ' കൊണ്ടാണ് കേരളം ആളോഹരി 8.5 ലിറ്റര്‍  കള്ള്‍ കുടിച്ച് നാല് കാലില്‍ എഴുന്നേറ്റ് നടക്കുന്നതെന്ന്.....കൂലിപ്പണിക്കാര്‍ മുതല്‍ സ്വര്‍ണ്ണക്കടക്കാര്‍ വരെയുള്ളവരുടെ നെഞ്ചില്‍ ഒരു പോലെ തീ കോരിയിടാന്‍  പറ്റുന്ന 'നിതാഖത്തിനെ' മാധ്യമലോകം എങ്ങനെ ആഘോഷമാക്കാതിരിക്കും?....സത്യത്തില്‍ ഈ പറയുന്നത്ര ഭീകരമാണോ നിതാഖാത് ? 
നമുക്കു കണ്ടുപിടിക്കാം....

Friday 15 March 2013

ശ്രീ. ഷാജന്‍, പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകളെ വളര്‍ത്താതിരിക്കുക...

(മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ താലിബാനിസം വളര്‍ത്തുന്നു എന്ന അപകടകരമായ, വിഷലിപാതമായ,  അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്ന  കേരളവും താലിബാനിസത്തിലേക്ക് എന്ന മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഈ ബ്ലോഗ്ഗില്‍ ഷാജന്‍ സ്കറിയക്ക് സ്നേഹപൂര്‍വ്വം എന്ന ഒരു പ്രതികരണം എഴുതിയിരുന്നു, ശ്രീ ബ്ലോഗ്ഗന് സ്നേഹപൂര്‍വ്വം ഷാജന്‍ സ്കറിയ എന്ന തലക്കെട്ടില്‍  മറുനാടനില്‍ ഷാജന്‍ സ്കറിയ ഒരു മറുപടി എഴുതി. അതിനോടുള്ള  പ്രതികരണമാണ് ഈ കുറിപ്പ്)

ശ്രീ ഷാജന്‍ സ്കറിയ,
എന്‍റെ വിമര്‍ശനത്തെ വളരെ പോസിറ്റീവ് എടുത്ത താങ്കളുടെ സമീപനത്തെ അഭിനന്ദിക്കുന്നു....അതോടൊപ്പം ആരെയാണോ സമൂഹം ഒറ്റപ്പെടുത്തേണ്ടത് അവരെ കൊണ്ടുനടന്ന് നിക്ഷ്പക്ഷത 'തെളിയിക്കാനുള്ള' താങ്കളുടെ ശ്രമത്തോട് സഹതപിക്കുകയും ചെയ്യുന്നു.
ഗീബല്‍സിയന്‍ തിയറിയില്‍ വിശ്വസിക്കുന്ന പച്ചനുണകള്‍ എഴുതിപ്പിടിപ്പിച്ച് സമൂഹത്തില്‍ വിഷം വമിക്കുന്ന ഒരു ഹിന്ദു വലതുപക്ഷ എഴുത്തുകാരനെക്കൊണ്ട് കോളമെഴുതിക്കുകയും അതിനു തൂക്കം ഒപ്പിക്കാന്‍ ഒരു മുസ്ലിം തീവ്ര എഴുത്തുകാരനെ തേടുകയും ചെയ്യുന്നതിനോട് സഹതപിക്കുകയല്ലാതെ വേറെന്താണ് ചെയ്യേണ്ടത്?

Wednesday 13 March 2013

ശ്രീ. ഷാജന്‍ സ്കറിയക്ക് സ്നേഹപൂര്‍വ്വം......


ശ്രീ ഷാജന്‍ സ്കറിയ,
താങ്കളുടെ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ഒരു വായനക്കാരന്‍ ആണ് ഈയുള്ളവന്‍..., വ്യക്തിപരമായി താങ്കള്‍ ആരാണ് എന്നെനിക്കറിയില്ല, അത് അറിയേണ്ട കാര്യവും ഇല്ല... മലയാളത്തിലെ പല ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും വായിക്കാന്‍ ശ്രമിക്കാറുണ്ട്.   താങ്കളുടെ മറുനാടനെയും മറ്റുപലരെയും ആരോഗകാരമായി   വിമര്‍ശിച്ചു കൊണ്ട് ഈ ബ്ലോഗില്‍ മുമ്പ് എഴുതിയിട്ടുമുണ്ട്. പ്രശംസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും മറുനാടനില്‍ ചില കമ്മന്‍റുകളും ഇട്ടിട്ടുണ്ട്.  താങ്കളുടെ പ്രസിദ്ധീകരണത്തില്‍ കണ്ടുവരുന്ന  ചില അപകടകരമായ പ്രവണതകള്‍ ഒരു ശരാശരി ഇന്ത്യന്‍ പൌരനെ ഭീതിപ്പെടുത്തുന്നുണ്ട്.  സ്വയം സൂക്ഷിക്കണം എന്ന്‍ താങ്കളെ ഉണര്‍ത്താനും താങ്കളെ കരുതിയിരിക്കണം എന്ന്‍ വായനക്കാരെ ഉണര്‍ത്താനുമാണ് ഈ കുറിപ്പ്.

Saturday 23 February 2013

വീണ്ടും സ്ഫോടന സാഹിത്യം !!, ആര് ജയിക്കും? മനോരമ.. മാതൃഭൂമി.. കൌമുദി.. മംഗളം ?

വീണ്ടും സ്ഫോടനം, ഇത്തവണ ഹൈദരാബാദില്‍ , പ്രാധാനമന്ത്രി ആഭ്യന്തര മന്ത്രിയും രാഷ്ട്രീയ നേതാക്കളും ഞെട്ടി, സാധാരണക്കാരനായ ഇന്ത്യാക്കാരന്‍ ഞെട്ടിയോ? ഇടക്കിടെ രാജ്യത്ത് പൊട്ടിത്തെറികള്‍ ഉണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്യുന്നു, കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ല...കേന്ദ്ര ഭരണം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത്..ഒരു പക്ഷേ വെറും യാദൃശ്ചീകമാവാം. ഏതായലും ഇന്ത്യക്കാര്‍ ഞെട്ടുകയല്ല, സമാധാനിക്കുകയാണ്, ഭീകരവാദികള്‍ക്ക് മുമ്പില്‍ മുട്ടുവിറച്ച് നില്‍ക്കുന്നവര്‍ ഭരിക്കുന്ന നാട്ടില്‍ ഇത്രയൊക്കെ അല്ലേ നടന്നുള്ളൂ....  , ദൈവസാഹായം തന്നെ. 
ചാനല്‍ ചര്‍ച്ചകളും മുഖ പ്രസംഗംങ്ങളും പൊടി പൊടിപൊടിക്കട്ടെ....ഒരാഴ്ച കഴിഞ്ഞ് നമുക്ക് എല്ലാം മറക്കാം..... വീണ്ടും പൊട്ടുമ്പോള്‍ വീണ്ടും ജാഗരൂകരാവാം. മലയാളത്തില്‍ പുതുതായി രൂപം കൊണ്ട സ്ഫോടന സാഹിത്യം 'വിജൃംഭിതമാകുന്ന' നാളുകളാണ് കടന്നു പോകുന്നത്.

Tuesday 19 February 2013

അമൃതമാര്‍ ആഘോഷിക്കപ്പെടുമ്പോള്‍ ..


സാംസ്കാരിക കേരളം ആനന്ദ നൃത്തമാടുകയാണ്, തന്നെ കമ്മന്‍റടിച്ച നാല് പൂവാലന്മാരെ കരാട്ടെ ക്കാരിയായ പെണ്‍കുട്ടി അടിച്ചു വീഴ്ത്തി, ഇടിച്ചു പരുവമാക്കി... ചാനലുകളില്‍ അവള്‍ക്ക് സ്വീകരണം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ജയ് വിളി. വനിതാ 'വിമോചകര്‍' മാത്രമല്ല, കേരളം മൊത്തത്തില്‍   പെണ്‍കുട്ടികളെ ഉപദേശിക്കുന്നു. കണ്ടു പടി. പെണ്‍ കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം....എങ്ങനെ വേണം? തനിക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും ചെയ്താല്‍ , പറഞ്ഞാല്‍ നിയമം കയ്യില്‍ എടുക്കണം. അവനെ കൈകാര്യം ചെയ്തേക്കണം. കാരണം പൊതു സമൂഹത്തിന് നിയമ സംവിധാനത്തില്‍ വിശ്വസം നഷ്ടപ്പെട്ടിരിക്കുന്നു.!! ഒരു പരിഷ്കൃത സമൂഹത്തില്‍ തനിക്കെതിരെ കയേറ്റം ഉണ്ടായാല്‍ പരാതിപ്പെടാന്‍ നിയമപാലകര്‍ ഉണ്ടാവും, കോടതികള്‍ ഉണ്ടാവും. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് അവരാണ് കുറ്റവാളിക്ക് ശിക്ഷ വിധിക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വസം നഷ്ടപ്പെട്ടാലോ? പിന്നെ കണ്ണിന് കണ്ണ് , പല്ലിന് പല്ല്...ഇങ്ങനെ പെരുമാറുന്ന ഒരു സമൂഹത്തെ ലോകം 'അപരിഷ്കൃതര്‍' എന്ന് വിളിക്കും. അമൃത എന്ന പെണ്‍ കുട്ടിയെ പുകഴ്താത്ത ആരുണ്ട് കേരളത്തില്‍ ?. അതായത് ഭരണ സംവിധാനത്തില്‍ വിശ്വാസമുള്ള ആരുണ്ട് കേരളത്തില്‍ ?

Sunday 17 February 2013

മറുനാടന്‍ മലയാളി മനോരമയുടെ ആരായിട്ടുവരും?

മലയാളത്തില്‍ ഏറ്റവും അധികം വായനക്കാരുള്ള വെബ്സൈറ്റുകളില്‍  ഒന്നാണ് മറുനാടന്‍ മലയാളി. വായനക്കാരെ വികാര വിജൃംഭിതരാക്കുന്ന തലക്കെട്ടുകളും ഒരല്‍പം അതിവായനയും  കൂടി ചേര്‍ത്താണ് മറുനാടന്‍  വിഭവങ്ങള്‍. ഒരുക്കുന്നത്. വഴിയോരത്ത് വ്യാപാരം നടത്തുന്നവനും ഷോപ്പിങ് മാളില്‍ വ്യാപാരം നടത്തുന്നവനും വ്യാപാരിയാണ്, എന്നു കരുതി ഷോപ്പിങ് മാളിലെ സെയില്‍സ് മാനെപ്പോലെ കോട്ടും സ്യൂട്ടും ഇട്ട്, ശ്വാസം വലിച്ചു പിടിച്ച് ശബ്ദം താഴ്ത്തി മുഖത്തൊരു മന്ദഹാസവുമായി നിന്നാല്‍ തെരുവില്‍ കച്ചവടം നടക്കുമോ? അവിടെ ഒന്ന് വിളിച്ച് കൂവേണ്ടി വരും, ആദായ വില, ഒന്നെടുത്താല്‍ നാലെണ്ണം ഫ്രീ.... നാലെടുത്താല്‍ നാല്‍പത് ഫ്രീ....ചേച്ചീ, ചേട്ടാ ഒന്ന് കേറിയിട്ട് പോ....  , തെരുവുകച്ചവടം ഒരു മോശം കാര്യം അല്ലാത്തതിനാലും വഴിപോക്കര്‍ തിരിഞ്ഞു നോക്കാന്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കുന്നത് ഒരു തെറ്റല്ലാത്തതുകൊണ്ടും മറുനാടന്‍റെ  പൊടിക്കൈകള്‍ നമുക്ക് സമ്മാനിക്കുക ഒരു ചെറു ചിരി മാത്രമാണ്.

Sunday 10 February 2013

കരണത്തടി ആദ്യം വേണ്ടതാര്‍ക്ക്? വി എസ്സിനോ ബസന്തിനോ?

ജസ്റ്റിസ് ബസന്തിന് പിന്നാലെയാണ് ഡ്രാക്കുളമാര്‍.,.. കരണത്തടിക്കണം, എറിഞ്ഞു കൊല്ലണം, നാട് കടത്തണം,.....വിപ്ലവപ്പാര്‍ട്ടികള്‍ മുതല്‍ പശുവാദി പാര്‍ട്ടികള്‍ വരെ ബസന്തിനെതിരെ ഉറഞ്ഞുതുള്ളുകയാണ്, കോലം കത്തിക്കുന്നു, വഴിതടയുന്നു..... വീടിന് കല്ലെറിയുന്നു. സാംസ്കാരിക കേരളത്തിന്‍റെ സംരക്ഷകരും അപ്പോസ്തലന്മാരും കൂടി ചേര്‍ന്ന് നാടിനെ പിടിച്ച് കുലുക്കുകയാണ്.ഇങ്ങനെ ആക്രോശിക്കാന്‍ മാത്രം  ജസ്റ്റിസ് ബസന്ത് ചെയ്ത തെറ്റ് എന്താണ്? 7 വര്‍ഷം മുമ്പ് സൂര്യനെല്ലി കേസില്‍ താന്‍ എഴുതിയ ഒരു വിധി ശരിയായിരുന്നു എന്ന്‍ ആവര്‍ത്തിച്ചു പറയുകയല്ലേ ബസന്ത് ചെയ്തത്.?
എന്തു കൊണ്ട് താന്‍ അങ്ങനെ ഒരു വിധി എഴുതി എന്ന്‍ ഒരു പെണ്ണിന്‍റെ മുമ്പില്‍ വിശദീകരിച്ചു, പുറത്തു പറയരുത് എന്ന നിബന്ധനയോടെ.
ഒരു എക്സ്ക്ളൂസീവ് കിട്ടുമെങ്കില്‍ അടിവസ്ത്രം വരെ അഴിക്കാന്‍ തയ്യാറാകുന്ന വിധം ചാനല്‍  'ഗേള്‍സ്' പുരോഗമിച്ച കാര്യം അറിയാതെ പോയത് മാത്രമല്ലേ ജസ്റ്റിസ് ബസന്ത്  ചെയ്ത തെറ്റ്?

Thursday 7 February 2013

പിണറായി സഖാവിന് ഒരു റെഡ് സല്യൂട്ട്.

സി പി എമ്മിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കാരണം ലക്ഷക്കണക്കായ മലയാളികളെപ്പോലെ ബ്ലോഗനും ആ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.  പക്ഷേ മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടെയും ഇളയ മകനായി 1944 ല്‍ ജനിച്ച് ആയിരമായിരം ചോരച്ചാലുകള്‍ നീന്തിക്കയറിയ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി ഉയര്‍ന്ന  പിണറായി സഖാവിനെക്കുറിച്ച്  രണ്ടു വാക്ക് പറയാതിരിക്കാന്‍ വയ്യ. വിദ്യാര്‍ഥി - യുവജന രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന്‍, ഇരുപത്തിനാലാമത്തെ വയസ്സില്‍ സി പി എം ജില്ലാകമ്മിറ്റിയില്‍ എത്തി. ആദ്യമായി കേരള നിയമ സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെടുംബോള് വയസ്സ് 26. കൊണ്ടും കൊടുത്തും വിവാദങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും  ഊളിയിട്ടുകൊണ്ടുള്ള ജീവിതയാത്ര 68 ല്‍ എത്തിനില്‍ക്കുമ്പോഴും പിണറായി സഖാവിന് പകരക്കാരില്ല. പിണറായിക്ക് പകരം പിണറായി മാത്രം.

Wednesday 6 February 2013

സൌദിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള ദൂരം; സ്ത്രീകള്‍ക്ക്

മനാല്‍ അല്‍  ശരീഫിനെ നമുക്കെല്ലാം അറിയാം, സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാത്ത ലോകത്തെ ഒരേയൊരു രാജ്യമായ സൌദി അറേബ്യയില്‍ 'ഡ്രൈവിങ്' അവകാശത്തിന് വേണ്ടി പൊരുതുന്ന സ്ത്രീകളുടെ നേതാവും വക്താവും ആണ്  മനാല്‍.,. സൌദി നിരത്തിലൂടെ വണ്ടിയോടിച്ച് യൂടുബീല്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ ജയില്‍ ശിക്ഷ വാങ്ങിയ മനാലിനെ 'സൌദിയിലെ സ്ത്രീ അസ്വാതന്ത്ര്യത്തിന്റെ' പ്രതീകമായി ലോകമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അതിന്‍റെ അലയൊലികള്‍ മലയാള മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പ്രത്യക്ഷപ്പെട്ടു. സൌദി എന്ന യാഥാസ്ഥിക രാജ്യത്തെക്കുറിച്ച് അവിടത്തെ സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ച് പരമാവധി വലിപ്പത്തില്‍  'ഉലക്കമുക്കി'യ എഴുത്തുകള്‍ ലോകമാസകലം പരന്നു.

Sunday 3 February 2013

സ്ത്രീ അമ്മയാണ് പെങ്ങളാണ് മകളാണ്....വേശ്യയാണ് കൂട്ടികൊടുപ്പുകാരിയാണ്


സൂര്യനെല്ലിയിലേക്ക്  ജനശ്രദ്ധ തിരിഞ്ഞതോടെ സ്ത്രീപീഡന വാര്‍ത്തകളുടെ സ്ഥാനം വീണ്ടും പത്രങ്ങളുടെ ഉള്‍പ്പെജില്‍ നിന്ന് ഒന്നാം പേജിലേക്ക് മാറിയിരിക്കുന്നു.  അലക്കിത്തേച്ച വസ്ത്രവും നിത്യേനയുള്ള കുളിയും മാത്രമേ കേരളത്തില്‍ ഒരു പരിഷ്കൃത സമൂഹത്തിന്‍റെ അടയാളമായി അവശേഷിക്കുന്നുള്ളൂ...... ഡല്‍ഹിയിലെയും സൂര്യനെല്ലിയിലെയും രാജ്യത്തെ ഒട്ടനവധി പെണ്‍കുട്ടികളുടെയും 'മാനം' മാനം മുട്ടെ ഉയരുന്ന ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുന്നു, സ്ത്രീയുടെ 'നാളെകള്‍' ഉത്തരവാദിത്ത്വ ബോധമുള്ള ഓരോ പൌരനിലും ആധിയും ആശങ്കയും ഉളവാക്കുന്നു.

ഈ കുതൂഹുലങ്ങള്‍ക്കിടയില്‍ പക്ഷേ നിസ്സഹായനായ പുരുഷന്‍റെ അഭിമാനം നിര്‍ദ്ദാക്ഷിണ്യം ചവിട്ടി മെതിക്കപ്പെടുന്നത് ആരും കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

Saturday 2 February 2013

നിങ്ങളെന്നെ പോപ്പുലര്‍ ഫ്രണ്ടാക്കി, ശ്രീ ശ്രീ ചാര്‍ളി തോമസുമായി അഭിമുഖം

ഇന്നലെയാണ് ( ജനുവരി 30 ബുധനാഴ്ച) സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ച ആ വാര്‍ത്ത പുറത്തു വന്നത്. പ്രമുഖ ബ്ലോഗ്ഗര്‍ ചാര്‍ളി തോമസ് പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നിരിക്കുന്നു, ചാര്‍ളിക്ക്  മെമ്പര്‍ ഷിപ്പ് കൊടുത്ത് സ്വീകരിച്ചത് കോഷിക് അബു. !!  പേരിന്‍റെ അറ്റത്ത് 'അബു' ഉള്ളത് കൊണ്ട് അങ്ങേര്പോപ്പുലര്‍ ഫ്രണ്ടില്‍ ചേരുന്നതില്‍ അല്‍ഭുതം ഇല്ല, പക്ഷേ ചാര്‍ളി .!!?
കൊങ്ങിണി ഭാഷയിലെ  ബ്ലോഗ് കണ്ടുപിടിച്ചത് ചാര്‍ളിയാണ് ഇപ്പോള്‍ കൊങ്ങിണി  ബ്ലോഗ്ഗ് വ്യവസായത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍.,  . ആയിരക്കണക്കിന്  ആരാധകരും, നൂറു കണക്കിന് കമ്മന്‍റ് തൊഴിലാളികളും ഉള്ള ചാര്‍ളി,. ഈയിടെ നടത്തിയ ഒരു അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഒബാമയെ എടുത്ത് പൊക്കി 'ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നില്‍ തെളിയിച്ച ചാര്‍ളി.
ചാര്‍ളി  എന്തു പറയുന്നു എന്ന്‍ കേള്‍ക്കാന്‍ ഫേസ്ബുക്ക് കൂര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് അനുവാചകര്‍  ഉള്ള സെലിബ്രിറ്റി ..... ഫാന്‍സുകാര്‍ സ്നേഹപൂര്‍വ്വം കൊച്ചായോ  എന്ന് നീട്ടി വിളിക്കുന്ന ചാര്‍ളി  പോപ്പുലര്‍ ഫ്രണ്ട് എന്ന 'തീവ്രവാദ ' പ്രസ്ഥാനത്തില്‍ ചേരുകയോ?

Friday 1 February 2013

നിങ്ങളെന്നെ പോപ്പുലര്‍ ഫ്രണ്ട് ആക്കി; ബെര്‍ളി തോമസുമായി അഭിമുഖം

ഇന്നലെയാണ് ( ജനുവരി 30 ബുധനാഴ്ച) സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ച ആ വാര്‍ത്ത പുറത്തു വന്നത്. ബെര്‍ളി തോമസ് പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നിരിക്കുന്നു, ബെര്‍ളിക്ക് മെമ്പര്‍ ഷിപ്പ് കൊടുത്ത് സ്വീകരിച്ചത് ആഷിക്ക് അബു. !!  അറബിയില്‍ പേരുള്ള അബു പോപ്പുലര്‍ ഫ്രണ്ടില്‍ ചേരുന്നതില്‍ അല്‍ഭുതം ഇല്ല, പക്ഷേ ബെര്‍ളി.!!...മലയാള ബ്ലോഗ് വ്യവസായത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ബെര്‍ളി, ലക്ഷക്കണക്കിന് ആരാധകരും, നൂറു കണക്കിന് കമ്മന്‍റ് തൊഴിലാളികളും ഉള്ള ബെര്‍ളി , ബെര്‍ളി എന്തു പറയുന്നു എന്ന്‍ കേള്‍ക്കാന്‍ ഫേസ്ബുക്ക് കൂര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് അനുവാചകര്‍  ഉള്ള ബെര്‍ളി..... ഫാന്‍സുകാര്‍ സ്നേഹപൂര്‍വ്വം അച്ചായോ എന്ന് നീട്ടി വിളിക്കുന്ന ബെര്‍ളി പോപ്പുലര്‍ ഫ്രണ്ട് എന്ന 'തീവ്രവാദ ' പ്രസ്ഥാനത്തില്‍ ചേരുകയോ?  ബെര്‍ളിയെ  കിട്ടാന്‍ ചാനല്‍ കുമാരന്‍മാര്‍ നാടുനീളെ പായുന്നുണ്ട്, ഇത് വരെ കണ്ടു കിട്ടിയിട്ടില്ല, പാലായിലെ റബ്ബര്‍ എസ്റ്റേറ്റില്‍ ചെന്ന ചില പത്രക്കാര്‍ ഘടാഘടിയന്‍ മാരായ മുതലക്കുഞ്ഞുങ്ങളെക്കണ്ട് ഓടി രക്ഷപ്പെട്ടെന്നും ചിലരൊക്കെ ചെറുമികളുടെ വീട്ടില്‍ ഒളിവ് ജീവിതം നയിക്കുന്നുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു.
എന്നാലും എന്‍റെ ബെര്‍ളീ എന്ന് നെടുവീര്‍പ്പിട്ട്, ഇന്നത്തേക്ക് ഉള്ള ബൈറ്റ് ഒപ്പിക്കാന്‍ ഏതവനിട്ട് പണികൊടുക്കും എന്ന്‍ ചിന്തിച്ച് താടിക്ക് കയ്യും കൊടുത്ത് പത്രമോഫീസിലെ കൂടുസ്സുമുറിയില്‍ കുത്തിയിരുന്ന എന്‍റെ മുമ്പിലേക്ക് ആറടിപൊക്കവും ഉരുക്കുമുഷ്ടികളും തീപാറുന്ന കണ്ണുകളും ഉള്ള അയാള്‍ കടന്ന് വന്നത് പെട്ടെന്നാണ്, ആരിത് ചെഗുവേരയോ?

Thursday 31 January 2013

ഗൂഡാലോചന നടത്തിയ നായര്‍ ആര്? ഒരു സി ബി ഐ ഡയറിക്കുറിപ്പ്

ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെയുള്ള സാഹസിക യാത്രക്കിടെ എസ് കെ പൊറ്റക്കാട് എന്ന പ്രശസ്തനായസഞ്ചാരി കണ്ടെത്തിയ പ്രകൃതി മനോഹരമായ ഭൂപ്രദേശം. കേരളം. അവിടെയാണ് ഈ സംഭവം നടക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്, കൃത്യമായിപ്പറഞ്ഞാല്‍
കൃസ്തുവര്‍ഷം 2013 ജനുവരി മാസത്തില്‍.,
കരപ്രമാണിമാര്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് നാട്ടിലെ സമ്പത്തും   അധികാരവും ഓഹരിവെച്ചെടുക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു അക്കാലത്ത്. ഇത് ജനാധിപത്യം എന്ന് അറിയപ്പെട്ടു.
ഈ സംവിധാനത്തില്‍, കുതികാല്‍ വെട്ട്, പാരവെപ്പ്, കുതിരക്കച്ചവടം, നക്കികൊല്ലുക.... തുടങ്ങി നിരവധി  അടവുകള്‍  ഉണ്ടായിരുന്നു.   ആദ്യകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് നടത്തിയിരുന്ന ഇത്തരം അടവുകള്‍ ആഗോളവല്‍കരണത്തിന്‍റെ  ഭാഗമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. ഈ വക ജോലികള്‍ ഏറ്റെടുത്ത സ്വകാര്യ സംരംഭകര്‍  സമുദായ സംഘടനകള്‍, ജാതി-മത സംഘടനകള്‍ തുടങ്ങിയ പേരുകളില്‍  അറിയപ്പെട്ടിരുന്നു. ചരിത്രം ഇവരെ രേഖപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘങ്ങള്‍ എന്ന പേരിലാണ്.

Sunday 27 January 2013

മീഡിയാവണ്‍ വരുന്നേ...... ഓടിക്കോ

മാധ്യമം പത്രം ചാനല്‍ തുടങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് ഏതാണ്ട് മൂന്നുവര്‍ഷം ആയി എന്ന് തോന്നുന്നു.... ഇന്ന്.... നാളെ ദേ, വരുന്നു എന്ന പ്രഖ്യാപനവുമായി  തെന്നിയും തെറിച്ചും കളിച്ച   'സാധനം' ഫെബ്രുവരി പത്തിന് സംപ്രേക്ഷണം തുടങ്ങുന്നു എന്ന്  ഉറപ്പായതോടെ  ചായക്കട മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് വരെ സംഗതി വലിയ ചര്‍ച്ചയാണ്....ചാനല്‍ പ്രഖ്യാപനം വന്നത്   മുതല്‍ തുടങ്ങിയ മുറുമുറുപ്പ് അതിന്‍റെ മൂര്‍ധന്യാ വസ്ഥയില്‍ എത്തിക്കഴിഞ്ഞു.  കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ തുടങ്ങിയതിന്റെ വാര്‍ത്തകളെപ്പോലും സമ്പന്നമാക്കിയത്  മീഡിയാ വണ്‍ പിറകെ വരുന്നു എന്ന വാല്‍കഷ്ണമാണ്

മലയാളത്തില്‍  ആറ് വാര്‍ത്താ ചാനലുകളും അതിന്‍റെ ഇരട്ടി  'വിനോദ' ചാനലുകളും ഉണ്ട്.  ഇതിനിടയിലേക്ക് 'ന്യൂസ് ആന്‍ഡ് കള്‍ച്ചറല്‍' ടി വി യായി   മീഡിയാവണ്‍ വരുമ്പോള്‍ മറ്റൊരു ചാനല്‍ വന്നപ്പോഴും ഇല്ലാതിരുന്ന 'കോളിളക്കം' ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?
ആര്‍ക്കാണ് ഇത്ര വേവലാതി?
ആരൊക്കെയാണ്  മീഡിയാവണ്ണിനെ പേടിക്കുന്നത്?

Sunday 20 January 2013

എ ആര്‍ റഹ്മാന്‍ മുസ്ലിം ആണോ?.... മനോരമ 'റീലോഡഡ്'



എ ആര്‍ റഹ്മാന്‍ മുസ്ലിം ആണോ?
താനെന്ത് വൃത്തികെട്ടവനാടോ?
ഒരു കലാകാരനെപ്പോലും വെറുതെ വിടില്ലേ?
കലാകാരനെയും സാഹിത്യകാരനെയും കായികതാരങ്ങളെയും സ്നേഹിക്കുന്നത് ജാതിയും മതവും  നോക്കിയിട്ട് ആണോടോ?
വര്‍ഗ്ഗീയ വാദി, സംസ്കാരശൂന്യന്‍, തെമ്മാടി.... താനൊക്കെ ഈ രാജ്യത്തു തന്നെ  ജനിച്ചല്ലോ?

ഒരു ആവറേജ് ഇന്ത്യാക്കാരന്‍ മുകളില്‍ കാണുന്ന തലക്കെട്ടിനോട് ഏറ്റവും ചുരുങ്ങിയത് ഇങ്ങനെയെങ്കിലും പ്രതികരിക്കാതിരിക്കുമോ?
അത് കൊണ്ട് വായില്‍ വന്ന തെറി അവിടെ തന്നെ സൂക്ഷിക്കുക ആവശ്യം വരും, ഈ ലേഖനത്തിന് ഒടുവില്‍..,.

Saturday 19 January 2013

ലൈംഗീക ദാരിദ്ര്യത്തിന് പരിഹാരം വേണ്ടേ ?


ഡല്‍ഹി കൂട്ടബലാല്‍സംഗത്തെ തുടര്‍ന്നു  സമൂഹത്തിന്‍റെ  ലൈംഗീക ആസക്തിയെക്കുറിച്ചും അതിന്‍റെ കാര്യകാരണങ്ങളെ കുറിച്ചും 'തൊലിപ്പുറത്തെ' ചര്‍ച്ചകള്‍ കുറെയേറെ നടന്നു , സ്ത്രീയുടെ വേഷവും പുരുഷന്‍റെ ആശയും നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമായി, പക്ഷേ, അടിസ്ഥാന പ്രശ്നങ്ങളെ സമീപിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ?
ബലാല്‍സംഗവും അതിന്‍റെ കാരണങ്ങളുമല്ല. പറയാന്‍ ഉദ്ദേശിക്കുന്നത്.
മനുഷ്യന്‍റെ അടിസ്ഥാന ജൈവപരമായ ലൈംഗീക ചോദനയെ 'അഭിമുഖീകരിക്കാന്‍' നമുക്ക് സാധിക്കുന്നുണ്ടോ?
"ഇതെന്തുചോദ്യമാണ് ഹേ,? ലൈഗീകവും ചോദനയും ഒക്കെ കാലകാലങ്ങളായി ഇവിടെ നിലനില്‍ക്കുന്നില്ലേ? താനും ഞാനും ഒക്കെ ഈ ഭൂമുഖത്ത് ഉണ്ടായത് തന്നെ അതിന്‍റെ ഭാഗമല്ലെടോ ക്‍ണാപ്പേ" എന്ന് ചോദിക്കാന്‍ വരട്ടെ,

Thursday 10 January 2013

പട്ടിക്കാട് ജാമിഅ നൂരിയ്യയും പാണക്കാട്ടെ ചില മഹാന്‍മാരും


കേരളത്തിലെ തലയെടുപ്പുള്ള മുസ്ലിം മത പഠന സ്ഥാപനങ്ങളില്‍ ഒന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്.
കേരള മുസ്ലിംകളിലെ പ്രബല വിഭാഗമായ സുന്നികളിലെ രണ്ടാമത്തെ 'പ്രബല' വിഭാഗമായ ഇ കെ സുന്നികളുടെ നിയന്ത്രണത്തില്‍ ആണ് ഇപ്പോള്‍ ഈ സ്ഥാപനം. സുന്നികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ മത പഠന കേന്ദ്രം ഇതായിരുന്നു.
ഈ സ്ഥാപനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഇന്നലെ  (09/01/2013, ബുധനാഴ്ച)  ആരംഭിച്ചു, ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സമ്മേളനത്തോട് അനുബന്ധിചുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി, സ്ഥാപനത്തിന്റെ സെക്രട്ടറിയും, മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനുമായ സാദിഖലി ശിഹാബ് തങ്ങള്‍ 'തേജസ്' ദിനപ്പത്രത്തില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്    
   

സ്ഥാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും പുതിയ സംരംഭങ്ങളും എല്ലാം ലേഖനത്തില്‍  വിശദീകരിക്കുന്നു
തേജസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് അബൂബക്കര്‍ ഫൈസി വടുതല എന്ന വായനക്കാരന്‍ എഴുതിയ പ്രതികരണമാണ് വഴിയേ പോയ 'ബ്ലോഗനെ' ഇതിലേക്ക് വലിച്ചിഴച്ചത്.

പ്രതികരണം:
  
അത് ഇങ്ങനെ വായിക്കാം : ഹൈദരാബാദ് കാരനായ ശൈഖ് സയ്യിദ് അഹമ്മെദ് മുഹിയുദ്ദീന്‍ നൂരിശാ ജീലാനിയാണ് ഈ സ്ഥാപനത്തിന് ഊടും പാവും നല്‍കിയത്, ജാമിഅ നൂരിയ്യ എന്ന പേരുപോലും നൂരിശാ തങ്ങള്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്, സ്ഥാപനത്തിന് ആവശ്യമായ ഭൂമി നല്‍കിയത് അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയ കറാച്ചി ബാപ്പു ഹാജിയാണ്. പില്‍കാലത്ത് സമസ്തക്ക് അനഭിമതന്‍ ആയി എന്നത് കൊണ്ട് സ്ഥാപനത്തെ ക്കുറിച്ചുള്ള ലേഖനത്തില്‍ ആ പേര്‍ പോലും പറയാതിരിക്കുന്നത് നന്ദികേടോ? അതോ അല്‍പ്പത്തമോ?    

സാദിഖലി തങ്ങളുടെ  ലേഖനത്തില്‍ രണ്ടാം ഖണ്ഡികയില്‍ പറയുന്നത് :
 ഹിജ്റ വര്ഷം 1382 റമദാന്‍ 8 നു (1963 ഫെബ്രുവരി) ഏറ്റവും വലിയ സൂഫി വാര്യനും സയ്യിദും ആയിരുന്ന കോഴിക്കോട് കോയ വീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തറകല്ല് ഇടുകയും 1382 ശവ്വാല്‍ 22 (1963 മാര്‍ച്ച് 18) ലോകോത്തര ഇസ്ലാമിക പണ്ഡിതന്‍ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യുകയും ചെയ്ത മഹിതമായ ഒരു സ്ഥാപനമാണ് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നാണ്.

ഒരു സ്ഥാപനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി നടക്കുമ്പോള്‍ , അതിന്‍റെ പേരില്‍ പോലും സൂചനയുള്ള സ്ഥാപകന്‍റെ പേര്   മനപ്പൂര്‍വ്വം മൂടി വെക്കുമോ?
നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് ഇതൊക്കെ അന്വേഷിക്കാന്‍   ഒരു പീടികയല്ലേ ഉള്ളൂ, വിക്കിപീടിക അവിടെ ഒന്ന് പരതി നൂരിശാ ജീലാനി എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ ആകെ മൊത്തം കണ്ഫുഷന്‍ ആയി. (http://en.wikipedia.org/wiki/Ahamed_Mohiyudheen_Noorishah_Jeelani)
സംഗതി ഇങ്ങനെ,

മുസ്ലിം ആത്മീയലോകത്തെ ഏറ്റവും വലിയ വ്യക്തിത്വം എന്ന് വിശേഷിപ്പിക്കാവുന്ന, ബാഗ്ദാദില്‍ ജീവിച്ചിരുന്ന ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍കാദര്‍ ജീലാനിയുടെ ഇരുപത്തി ഒന്നാം തലമുറക്കാരന്‍ ആണ് ടി നൂരിശാ ജീലാനി. (അറബി മലയാള സാഹിത്യത്തിലെ പ്രമുഖ ഗ്രന്ഥമായ മുഹിയുദ്ദീന്‍ മാല എഴുതപ്പെട്ടത് ഈ മുഹിയുദ്ദീന്‍ ശൈഖിനെക്കുറിച്ചാണ്)  
വിക്കി പീഡിയ പറയുന്നത് കാണൂ
He is the Founder of Kerala’s First Islamic Arabic College Jami'a Nooriyya Arabic College, Pattikkad in Malappuram District. He Accepted the position of vise president of the Jami'a NOORIYYA for ever 
ജാമിഅ നൂരിയ്യയുടെ സ്ഥാപകന്‍ മാത്രമല്ല, ആ ജീവനാന്ത വൈസ് പ്രസിഡന്‍റുകൂടി യായിരുന്നു ഇദ്ദേഹം.

വിക്കിപീഡിയ സത്യം മാത്രം എഴുതുന്ന വേദം അല്ലല്ലോ, അപ്പുറത്തുള്ളത് കേരളത്തിലെ വിശ്വസ്തമായ ഒരു കുടുംബത്തിലെ അംഗമാണ് സാദിക്കലി, ഇതിന്‍റെ സത്യം എന്തായിരിക്കും?
മനസ്സില്‍ തെളിഞ്ഞത് ഒരു പണ്ഡിതന്‍റെ മുഖമാണ്, ഇ കെ വിഭാഗം സുന്നിക്കാരന്‍ നല്ല പ്രസംഗകന്‍, ചില പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്,ജാമിഅ നൂരിയ്യയില്‍ പഠിച്ച് ഫൈസി ബിരുദം നേടിയ ആള്‍ വ്യക്തിപരമായി എന്‍റെ ഒരു അഭ്യുദയ കാംക്ഷി, തലയില്‍ നല്ല 'ആള്‍പ്പാര്‍പ്പം' ഉള്ള കക്ഷിയാണ്...വിളിക്കുക തന്നെ. 

വിളിച്ചു, കാര്യം അന്വേഷിച്ചു, മറുപടി യായി കിട്ടിയത് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍.
ജാമിഅയുടെ  സ്ഥാപകനും ഉടമയും എല്ലാം നൂരിശാ ജീലാനി ആയിരുന്നു
അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ സ്ഥാപനം കയ്യില്‍ വന്ന് ചേര്‍ന്ന കേരളത്തിലെ പ്രമുഖ പണ്ഡിത സഭ  സ്ഥാപകന്‍റെ പേര് പോലും വെട്ടിക്കളഞ്ഞ കൊടും ചതിയുടെ കഥ. 

സംഭവങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം. 

1951 മുതല്‍ തന്‍റെ ഖാദിരി - ചിശ്തി ത്വരീഖത്തിന്‍റെ   പ്രചരാണര്‍തം നൂരിശാ തങ്ങള്‍ എന്നറിയപ്പെട്ട കഥാ പുരുഷന്‍ കേരളത്തില്‍ വന്നിരുന്നു, അക്കാലത്തെ പ്രമുഖ പണ്ഡിതര്‍ എല്ലാം (ഇ കെ വിഭാഗത്തിന്‍റെ എല്ലാമെല്ലാമായിരുന്ന ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പടെ) ശിഷ്യത്വം സ്വീകരിച്ചു, ആത്മീയ പാഠങ്ങള്‍ പഠിച്ചു.. അക്കാലത്ത് കേരളത്തില്‍ പള്ളി ദര്‍സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇവിടങ്ങളില്‍ അധ്യാപനം നടത്തുന്നത് ഒരു പണ്ഡിതന്‍ ആയിരിയ്ക്കും, പ്രത്യേക സില്ലബസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല, ഇങ്ങനെ പള്ളി ദര്‍സുകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ തമിഴ്നാട്ടില്‍ ഉള്ള വെല്ലൂര്‍ 'ബാഖിയാത്' എന്ന സ്ഥാപനത്തില്‍ പോയി രണ്ടു കൊല്ലം കൂടി പടിച്ച്  'ബാഖവി' ബിരുദം സ്വീകരിക്കുകയായിരുന്നു പതിവ്... 

1955 ല്‍ തലശേരിയില്‍ നടന്ന ഒരു അഖിലേന്ത്യാ തരീഖത്ത് കോണ്‍ഫറന്‍സ് എന്ന പരിപാടിയില്‍ വെച്ച്, കേരളത്തില്‍ ഇത്തരം ഒരു സ്ഥാപനത്തിന്റെ ആവശ്യകത കണ്ടറിഞ്ഞ നൂരിശാ തങ്ങള്‍, ഞാന്‍ കേരളത്തില്‍ ഒരു അറബിക് കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന വിവരം പ്രഖ്യാപിക്കുന്നു, ഉടനെ അതിനാവശ്യമായ സ്ഥലം നല്‍കാന്‍ തയ്യാറായിക്കൊണ്ട് തങ്ങളുടെ ശിഷ്യന്‍ കറാച്ചി ബാപ്പു ഹാജി രംഗത്ത് വന്നു, ആ യോഗത്തില്‍ വെച്ച് തന്നെ സ്ഥപനത്തിന്റെ പേരും അതിന് പ്രിന്‍സിപ്പാള്‍ ആയി ഇ കെ അബൂബക്കര്‍ മുസ്ലിയാരെയും നൂരിശാ തങ്ങള്‍ പ്രഖ്യാപിച്ചു (അദ്ദേഹത്തിന് ഇതേ പേരില്‍ ഹൈദരാബാദില്‍ ഒരു അറബിക് കോളേജ് ഉണ്ടായിരുന്നു)...

അപൂര്‍വ്വമായി മാത്രം കേരളത്തില്‍ വരുന്ന നൂരിശാ തങ്ങള്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ കഴിയാതെ ആയി, കാര്യങ്ങള്‍ നീണ്ടു പോയി ... 
1962 ല്‍ അദ്ധേഹം കേരളത്തിലെ സമസ്ത കേരള ജാമിയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനത്തിന് കത്തെഴുതി (ഇതിലെ നേതാക്കള്‍ മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യര്‍ ആയിരുന്നു), തനിക്ക് ഇടക്കിടെ കേരളത്തില്‍ വരാനും കാര്യങ്ങള്‍ നോക്കാനും ബുദ്ധിമുട്ടുണ്ട്, ആയതിനാല്‍ സ്ഥാപനം ഏറ്റെടുത്ത് നടത്തണം എന്നാവശ്യപ്പെട്ടു, ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമിയും സ്വത്ത് വകകളും  ബാപ്പു ഹാജി റെജിസ്റ്റര്‍ ചെയ്ത് കൊടുത്തത് നൂരിശാ തങ്ങളുടെ പേരില്‍ ആയിരുന്നു, ഇതത്രയും അദ്ധേഹം സമസ്തയെ ഏല്‍പ്പിച്ചു, പിന്നീട് പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി സമസ്ത സ്ഥാപനവുമായി മുന്നോട്ട് പോയി.... 

മുസ്ലിം പണ്ഡിതന്മാര്‍ വെറും കിതാബ് മാത്രം ഓതി, കിതാബ് ചുമക്കുന്ന കഴുതകള്‍ ആവരുത് എന്ന് നൂരിശാ തങ്ങള്‍ ഉപദേശിച്ചിരുന്നു... ഇസ്ലാമിലെ ഏറ്റവും വലിയ പണ്ഡിതരില്‍ ഒരാള്‍ , നാലാം ഖലീഫ  യായിരുന്ന അല്ലിയ്യുബ്നു അബീതാലിബ് (റ) ആയിരുന്നു, പ്രവാചകന്‍ (സ) പറഞ്ഞത് ഞാന്‍ വിജ്ഞ്ജാനത്തിന്റെ പട്ടണമാണ്  അതിലേക്കുള്ള കവാടം അലിയാണ് എന്നാണ്... അത്ര വലിയ മഹാന് ആയിരുന്ന അലി (റ) ഒരു ജൂതന്‍റെ തോട്ടത്തില്‍ ജോലിയെടുത്താണ് കുടുംബം പുലര്‍ത്തിയത്... പണ്ഡിതര്‍ 'പുരോഹിതര്‍' ആവരുത്, മതവും മതപ്രചരണവും  പണം നേടാന്‍ ഉള്ള മാര്‍ഗ്ഗം ആക്കരുത്, ജാമിഅ നൂരീയ്യ യോട് അനുബന്ധിച്ച് ഒരു തൊഴില്‍ പരിശീലന ശാല തുടങ്ങണം.  തൊഴില്‍ ചെയ്ത് ജീവിക്കുകയും മതം പ്രതിഫലേച്ച ഇല്ലാതെ പഠിപ്പിക്കുകയും വേണം   എന്നാലേ അത് പ്രയോജനം ചെയ്യൂ.... 
ഈ ഉപദേശം പ്രമുഖരായ പല പണ്ഡിതന്‍മാര്‍ക്കും അത്ര പിടിച്ചില്ല, ഏതായാലും സ്ഥാപനം വളര്‍ന്നു , തൊഴില്‍ പരിശീലനം മാത്രം വന്നില്ല 

1974 ല്‍, നൂരിശാ തങ്ങള്‍ പ്രചരിപ്പിക്കുന്നത് 'പിഴച്ച' ആശയമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് സമസ്ത അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചു അതിന് ശേഷം ജാമിഅ നൂരീയ്യ എന്ന സ്ഥാപനത്തിന്‍റെ ചരിത്രത്തില്‍ നിന്ന് നൂരിശാ തങ്ങളെ ഒഴിവാക്കാനുള്ള ശ്രമം ബോധപൂര്‍വ്വം നടക്കുന്നു. ഭരണഘടനയില്‍ പേര് മാറ്റാന്‍ പാടില്ല എന്നെഴുതി ചേര്‍ത്തത് കൊണ്ട് അത് ചെയ്യുന്നില്ല  സമ്മേളനങ്ങളും മറ്റും നടക്കുമ്പോള്‍ സ്ഥാപകന്റെ മക്കളെയോ കുടുംബക്കാരെയോ ക്ഷണിക്കുന്നതിനുള്ള മര്യാദയല്ലേ പ്രതീക്ഷിക്കുക?
 ഇവിടെ പക്ഷേ പേര് പോലും ആരും അറിയാതിരിക്കാന്‍ ശ്രമിക്കുന്നത് കൊടിക്കുത്തിയ തറവാട്ടുകാരായ പണക്കാട്ട്  തങ്ങന്‍മാര്‍ !!!!?? 

ഇത്രയും സുദീര്‍ഘമായ ഒരു സംഭവകഥ കേട്ടെങ്കിലും ഇത് പുറത്ത് പറയണമെങ്കില്‍ എന്തെങ്കിലും തെളിവ് വേണ്ടേ, കഥ പറഞ്ഞ 'ഉസ്താദിന്‍'റെതു  വാമൊഴിയാണ്, സ്നേഹത്തിന്‍റെ പുറത്ത് പറഞ്ഞ കഥയാണ് പഹയന്‍ ഇതെഴുതും എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ പറയുമായിരുന്നില്ല. 

ഇത്ര വലിയ ഒരു തട്ടിപ്പിന്‍റെ കഥ എങ്ങനെ പറയാതിരിക്കും.? 
പിന്നെന്തിനാണ് സോഷ്യല്‍ മീഡിയ ? ഒടുവില്‍ തേടിയ വള്ളി കാലില്‍ ചുറ്റി, ap hamsa noori എന്ന ബ്ലോഗ്ഗറുടെ ബ്ലോഗില്‍ മുങ്ങിത്തപ്പിയപ്പോള്‍ ചിലത് കിട്ടി 

1. 1955 ല്‍ നൂരിശാ തങ്ങള്‍ പ്രഖ്യാപിക്കുന്നത് വരെ അറബിക് കോളേജ് എന്ന ചര്‍ച്ച സുന്നി പണ്ഡിതര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല, 1954 ല്‍ നടന്ന സമസ്തയുടെ വാര്‍ഷിക യോഗത്തില്‍ പോലും ഇങ്ങനെ ഒരാശയം വന്നിട്ടില്ല, അറബിക് കോളേജ് എന്ന ആശയം നൂരിശാ ജീലാനിയുടേത് ആണ്,    

2. 1955 ഏപ്രില്‍ 8 9 10 തിയ്യതികളില്‍ തലശേരിയില്‍ നടന്ന ത്വരീഖത്ത് കോണ്‍ഫറന്‍സിനെക്കുറിച്ചും, അതില്‍ 'നൂറുല്‍ മശായിഖ്' ശൈഖ് നൂരിശാ തങ്ങള്‍ അറബിക് കോളേജ് പ്രഖ്യാപിച്ചതിനെക്കുറിച്ചുമുള്ള വിശദ വിവരങള്‍ ആ കാലത്ത് സമസ്ത യുടെ ഔദ്യോഗീക പ്രസിദ്ധീകരണം ആയിരുന്ന അല്‍ബയാന് മാസിക 1955 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് 
സ്ഥാപനത്തിന് ഭൂമി നല്‍കിയ കറാച്ചി ബാപ്പുഹാജി യെക്കുറിച്ചും, 1100 രൂപ സംഭാവന നല്‍കിയ കൊച്ചിക്കാരന്‍ ഹാജി സുലൈമാന്‍ സാഹിബിന്‍റെ പേരും അല്‍ബയാന് മാസികയില്‍ അച്ചടിച്ചിട്ടുണ്ട്.  

3. സ്ഥാപനം ഏറ്റെടുത്ത് നടത്തണം എന്ന നൂരിശാ തങ്ങളുടെ അഭ്യര്‍ഥന കണക്കില്‍ എടുത്ത് 30-04-1962 ല്‍ ബാഫഖി തങ്ങളുടെ മാളിക മുകളില്‍ സമസ്ത പ്രസിഡണ്ട് അബ്ദുള്‍ ബാരി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു, കാര്യങ്ങള്‍  നൂരിശാ തങ്ങളോട് നേരിട്ട് ചര്‍ച്ച  ചെയ്യുന്നതിനായി ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയക്കാന്‍ തീരുമാനിച്ചു  

4. പ്രസ്തുത തീരുമാനപ്രകാരം ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, ബി കുട്ടി ഹസ്സന്‍ ഹാജി, പെരിന്തല്‍മണ ബാദുഷാ ഹാജി എന്നിവര്‍ ഹൈദരബാദില്‍ എത്തി നൂരിശാ തങ്ങളുമായി ചര്‍ച്ച നടത്തി, സ്ഥാപനവും സ്വത്ത് വകകളും ഏറ്റെടുക്കണം എന്ന് അഭ്യര്‍ഥിച്ച് കൊണ്ടുള്ള കത്ത് ഔദ്യോഗിക മായി കൈപ്പറ്റി. രണ്ട് നിബന്ധനകള്‍ അദ്ദേഹം മുന്നോട്ട് വെച്ചു 

(1). സ്ഥാപനത്തിന്റെ പേര് മാറ്റാന് പാടില്ല, 
(2) അഹ് ലു സുന്നത്ത് വല്‍ജമാ അത്തിന്‍റെ ആദര്‍ശങ്ങളില്‍ നിന്ന് മാറാന്‍ പാടില്ല.

5. 30/08/1962 നു ചേര്‍ന്ന സമസ്ത യോഗം കത്ത് വിശദമായി ചര്‍ച്ച ചെയ്യുകയും കോളേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി ആദരണീയനായ സയ്യിദ് അബ്ദുരഹിമാന്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും, നൂരിശാ തങ്ങള്‍ ആജീവനാന്ത വൈസ് പ്രസിഡന്റും ആയി കമ്മിറ്റിക്ക് രൂപം നല്കി,
(കമ്മിറ്റി നിയമാവലി 1963, നാലാം ഖണ്ഡിക, വകുപ്പ്(ബി) പേജ് നമ്പര്‍ 6 ല്‍ നൂരിശാ തങ്ങളെ ആ ജീവനാന്ത വൈസ് പ്രസിഡണ്ട് ആക്കിയ കാര്യം എഴുതിചേര്‍ത്തിട്ടുണ്ട്) 
ഈ രേഖയില്‍ ഒപ്പിട്ടവര്‍, 
സയ്യിദ് നൂരിശാ ജീലാനി  കൊടുവായിക്കല്‍ മോയിതുട്ടി ഹാജി  ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ )

കൂടുതല്‍ വിശദീകരണം വേണ്ടല്ലോ? 
മതപരമായി ഇവര്‍ക്കിടയില്‍ ഉള്ള പ്രശ്നം എന്തോ ആകട്ടെ,
( ഇത്തരം ഒരു പ്രശ്നം ചര്‍ച്ചക്കിട്ടാല്‍ അവന്‍ കട്ടു, മാന്തി, അവന്‍ പണ്ട് അങ്ങനെ പറഞ്ഞു ഇവന്‍ ഇങ്ങനെ പറഞ്ഞു എന്നു തുടങ്ങി വിശദീകരണ പൊതുയോഗങ്ങള്‍ വരെ നടത്തിക്കളയും കക്ഷികള്‍, ഖുര്‍ആനും, ഹദീസും തെളിവായി വരികയും ചെയ്യും ഇതൊന്നും അറിയാത്ത നമ്മള്‍ സ്വാഹ...)

ഈ വിഷയത്തിലെ മതവും ആദര്‍ശവും ഇവിടെ ചര്‍ച്ച ചെയ്യുന്നേ ഇല്ല സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകേണ്ടവര്‍ പൊയ്ക്കൊട്ടേ നമ്മുടെ വിഷയം അതല്ല, 

ഒരു വ്യക്തി ഉണ്ടാക്കിയ, ഉണ്ടാക്കാന്‍ ശ്രമിച്ച സ്ഥാപനം പിന്നീട് കൈവശം വന്ന് ചേര്‍ന്നവര്‍, ആ സ്ഥാപനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ കേരള-കേന്ദ്ര മന്ത്രിമാര്‍ ലോക പണ്ഡിതന്മാര്‍ എന്നിവരെ യൊക്കെ പങ്കെടുപ്പിക്കുകയും ഞമ്മന്‍റെ കഴിവ് ആഘോഷിക്കുകയും ചെയ്യുമ്പോള്‍, യഥാര്‍ത്ഥ  സ്ഥാപകന്‍റെ പേര്, പിന്നീട് ആ വ്യക്തി തങ്ങള്‍ക്ക് അനഭിമതന്‍ ആയി എന്നതിന്‍റെ പേരില്‍, മൂടി വെക്കുന്നത്  ചെറ്റത്തരം  അല്ലെങ്കില്‍ പിന്നെന്താണ്? 

ആ വ്യക്തി മരണപ്പെടുകയും അദ്ദേഹത്തിന്റെ മക്കളോ ബന്ധുക്കളോ അന്‍പത് വര്‍ഷത്തിനിടെ ഒരു അവകാശവാദവും ഉന്നയിച്ച് ആ വഴി പോകുകയോ ചെയ്തിട്ടില്ല എന്നിരിക്കെ ആരെയാണ് ഇവര്‍ പേടിക്കുന്നത്?
എല്ലാം ഞമ്മന്‍റേത് മാത്രമാണ്  എന്നുവിളിച്ചു പറയുന്ന 'എട്ടുകാലി മമ്മൂഞ്ഞുകള്‍' എത്ര കാലം ഇതൊക്കെ മൂടി വെക്കും?   
ഏത് പടച്ചോനേ പേടിക്കാന്‍ ആണ് ഇവര്‍ പകലന്തിയോളം ആഹ്വാനം ചെയ്യുന്നത്? 
പടച്ചോനെ പ്പേടിയുള്ളവര്‍ക്ക് ഇത്രയും നെറികേട് ആകാമോ?  

ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന 'മഹാന്‍മാര്‍ക്കിടയില്‍' മരുന്നിനെങ്കിലും നാണം ഉള്ളവര്‍ ഉണ്ടെങ്കില്‍ ലജ്ജിക്കട്ടെ. 

ഈ കുറിപ്പിന്‍റെ തലക്കെട്ട് അല്‍പം പ്രകോപനപരം  ആണെന്നറിയാം, കേരളത്തിലെ ലക്ഷക്കണക്കിന് മുസ്ലിംകള്‍ ബഹുമാനിക്കുന്ന ഒരു കുടുംബത്തിനെ അങ്ങനെ അഭിസംബോധന ചെയ്തതില്‍ വിഷമം തോന്നിയവര്‍ സദയം ക്ഷമിക്കുക, തേജസില്‍ ലേഖനം എഴുതിയത് വല്ല കൂടത്തായിയോ അമ്പലക്കടവോ ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു പ്രതികരണമേ ഉണ്ടാകുമായിരുന്നില്ല, പക്ഷേ പാണക്കാട് കുടുംബത്തില്‍ നിന്നൊരാള്‍ക്ക് അത് സംഭവിക്കരുത്, കേരളം ബഹുമാനിച്ച ഒരു പാട് മഹത് വ്യക്തികള്‍ ജീവിച്ച തറവാടാണ് അത്. ആ തറവാടിന്റെ യശസ്സ് ഉയര്‍ത്താന്‍ പുതു  തലമുറക്ക് കഴിഞ്ഞില്ലെങ്കിലും ഉള്ളത് നശിപ്പിക്കാതിരിക്കാന്‍ അവര്‍ക്കാവണം, അതിന് ഇത്തരം ചില ചികില്‍സകള്‍ അനിവാര്യമാണ്. ഡോക്ടര്‍ കുത്തിവെക്കുന്നത് വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല , രോഗം മാറാന്‍ വേണ്ടിയാണ് ... അല്‍പം വേദന സഹിക്കാതെ എങ്ങനെയാ...... അസുഖം മാറണ്ടെ?  

ഒരു ജനതയോടുള്ള ശത്രുത അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ :ഖുര്‍ആന്‍ 


Wednesday 9 January 2013

മലയാളത്തെ ക്ലാസ്സിക്കല്‍ ആക്കിക്കോ, പക്ഷേ ...!!!???



മാതൃഭാഷക്ക് പെറ്റമ്മയുടെ സ്ഥാനമാണ്,
അമ്മയുടെ മുലപ്പാലിനൊപ്പം നുകര്‍ന്ന ഭാഷ
താരാട്ട് കേട്ടുറങ്ങിയ ഭാഷ , മലയാളം
ആയിരത്താണ്ടിന്‍റെ ചരിത്രമുള്ള മലയാള ഭാഷ ക്ലാസ്സിക്കല്‍ ആകാന്‍ ഇനി ഏതാനും നാഴിക കൂടി കാത്തിരുന്നാല്‍ മതിയെന്ന സന്തോഷ വാര്‍ത്ത നമ്മുടെ ജയകുമാര്‍ സാര്‍ പങ്കുവെച്ചിരുന്നു
ഈ സന്തോഷ വാര്‍ത്ത അറിഞ്ഞ ശേഷം മനസ്സിനകത്ത് ചെറിയൊരു നെരിപ്പോട് പുകഞ്ഞുകൊണ്ടിരിക്കുന്നു, സംഗതി കുറെക്കാലമായി അകത്തുള്ളതാണെങ്കിലും ക്ലാസ്സിക്കല്‍ പദവി നേടുന്നതിന് മുമ്പ് വേണ്ടപ്പെട്ടവരെ അറിയിച്ച് 'എന്‍റെ കടമ ഞാന്‍ നിര്‍വ്വഹിച്ചു' എന്ന ആശ്വാസ ത്തിലെങ്കിലും എത്താമല്ലോ,

Tuesday 8 January 2013

ആര്‍ എസ് എസ്സിനെ കല്ലെറിയും മുമ്പ്.....



ആര്‍ എസ് എസ്സ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ 'സ്ത്രീ വിരുദ്ധ' പ്രസ്താവനയാണ് നാടെങ്ങും ചര്‍ച്ച, സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ചും, ഡല്‍ഹി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മിണ്ടുന്നതൊക്കെ 'വിവാദം' ആകുന്ന സീസണ്‍ ആണിത്, സ്ത്രീകള്‍ ഉടുക്കണം എന്ന്‍ പറഞ്ഞാല്‍ വിവാദം ഉടുക്കണ്ട എന്ന്‍ പറഞ്ഞാല്‍ അതിലേറെ വിവാദം. ഈ വിവാദ ഭൂമികയില്‍ നിന്ന് കൊണ്ട്, ആര്‍ എസ്സ് എസ്സ് എന്ന പിന്തിരിപ്പന്‍ സംഘടനയോടും മോഹന്‍ ഭഗവത് എന്ന നേതാവിനോടും ഉള്ള  എല്ലാ വിധ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട് ഒരല്‍പം സമചിത്തതയോടെ മോഹന്‍ ഭഗവത്തിന്റെ 'സ്ത്രീ വിരുദ്ധ' പ്രസ്താവനയെ ഒന്ന് ചര്‍ച്ചക്കെടുത്തുകൂടെ?

Friday 4 January 2013

പര്‍ദ്ദയെ കൂട്ടബലാല്‍സംഗം ചെയ്യുന്നവരോട് ....





ബലാല്‍സംഗ ചര്‍ച്ച പുരോഗമിക്കുക തന്നെയാണ്, എവിടെ ബലാല്‍സംഗം ചര്‍ച്ച ചെയ്യപ്പെടുന്നുവോ അവിടെ പര്‍ദയും ചര്‍ച്ചയാവുന്നു.എവിടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാവുന്നുവോ അവിടെ പർദ്ധയും ചർച്ചയാവുന്നു ഞാൻ പുരോഗമനവാദിയാണെന്ന് വിളിച്ചു പറയുന്നതിന് പകരം പർദ്ദക്ക് ഇട്ടു രണ്ടു കൊടുത്താൽ മതി എന്നായിരിക്കുന്നു
പര്‍ദ്ദ 'സുന്ദരി' ആയതുകൊണ്ടാണോ എല്ലാവരും 'കേറിപ്പിടിക്കുന്നത്'?

Wednesday 2 January 2013

കൂട്ട ബലാല്‍സംഗം, വള്ളിക്കുന്ന് പറഞ്ഞതും സുകുമാരന്‍ നായര്‍ കേട്ടതും



ഇന്നലത്തെ പത്രത്തില്‍ എന്‍ എസ് എസ്സിന്‍റെ സി ഇ ഒ സുകുമാരന്‍ നായരുടെ വക ഒരു അലക്കുണ്ടായിരുന്നു, ബ്രാഹ്മണര്‍ ക്കെതിരെ,
അദ്ധ്യാത്മീക രംഗത്ത് ബ്രാഹ്മണരുടെ ചൂഷണം ഇനിയും അനുവദിക്കില്ല നായര്‍ പൂജാരി മാരെ 'ബ്രാഹ്മണ്യം' പഠിപ്പിച്ചു നായര്‍ ക്ഷേത്രങ്ങളില്‍ നിയമനം നടത്തും.. എന്നുമാത്രമേ  സുകുമാരന്‍ നായര്‍ പറഞ്ഞുള്ളൂ, നല്ല കാര്യം
 നായര്‍ സമുദായത്തിലെ ചെറുപ്പക്കാര്‍ ന്യൂനപക്ഷങ്ങളുടെ ഇടിച്ച് കയറ്റം കാരണം പണിയില്ലാതെ നടക്കുന്ന ഈ കാലത്ത് കുറച്ചു പേര്‍ക്കെങ്കിലും തൊഴിലാവുമല്ലോ?
സുകുമാരന്‍ നായരോട് ബ്രാഹ്മണര്‍ പക്ഷേ പ്രതികരിച്ചത് അല്‍പം ക്രൂരമായിരുന്നു...

Tuesday 1 January 2013

മാധ്യമം മനോരമക്ക് പഠിക്കുകയാണോ ?





വൈകുന്നേരത്തെ പത്രവായനാക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത,  ആകാശ കൊള്ളയുമായി എയര്‍ലൈനുകള്‍ , സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത് പോലെ ആകാശത്തും തുടങ്ങിയോ ഉടയ തംബുരാനെ... എന്ന ഭീതിയോടെയാണ് വായിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല.. സീസണ്‍ ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്.... വാര്‍ത്ത ക്കൊടുവില്‍ പക്ഷേ ഒന്നു  ഞെട്ടിയോ എന്നൊരു സംശയം.

മേരി ലില്ലിയുടെ ഫേസ് ബുക്ക്

സൂപ്പര്‍ ബ്ലോഗ്ഗറെ തെരെഞ്ഞെടുക്കാനുള്ള ബൂലോകത്തിന്‍റെ ശ്രമമാണ്.ഒരു വായനക്കാരന്‍ 'മാത്രമായ' എന്നെ  ലിസ്റ്റ് ചെയ്യപ്പെട്ട ബ്ലോഗ്ഗുകളുടെ പരിസരത്തൊക്കെ ഒന്ന്‍ പോയി വരാന്‍ പ്രേരിപ്പിച്ചത്... 
നല്ല അനുഭവം...ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞപോലെ ഒരു ബെര്‍ളി തോമസ് മതി ഇന്ത്യ മഹാരാജ്യത്തെ എല്ലാ ബ്ലോഗ്ഗര്‍ മാരോടും മലയാളത്തിന് 'മുട്ടി' നില്‍ക്കാന്‍......,.

ആരംഭ ശൂരത്വം കാണിച്ചു പണി നിര്‍ത്തി പോകുന്ന, ഒരു ലിസ്റ്റിലും പെടാത്ത ബ്ലോഗ്ഗര്‍ മാര്‍ പോലും ചില മാസ്റ്റര്‍ പീസുകള്‍ 'ചെയ്തു വെച്ചിട്ടുണ്ട്, ചട്ടിക്കരി ഐസിബി യെ പോലെ ചില കിടിലന്‍ 'മൊതലുകള്‍'.

ബൂലോകം ബ്ലോഗും ഫേസ് ബുക്കും അടക്കം എല്ലാ മേഖലയിലും ഉള്ളവരില്‍ നിന്നെടുത്ത  ലിസ്റ്റില്‍ ശ്രദ്ധേയമായി   തോന്നിയ പേരാണ് മേരിലില്ലിയുടേത്. ഫേസ് ബുക്കില്‍ കയറുന്നത് ദിനചര്യ യല്ലെങ്കിലും ഫേസ് ബുക്കില്‍ കയറിയാല്‍ ഒന്നെത്തി നോക്കുന്ന ലിസ്റ്റില്‍ മേരിയും ബൂലോകവും  ഒക്കെയുണ്ട്. 
പൊതുവേ 'വിമര്‍ശനങ്ങളോട് വലിയ സഹിഷ്ണുത യൊന്നും പ്രകടിപ്പിക്കാത്ത മേരി ലില്ലി മാഡത്തോട് ആദ്യമേ ഒരു ക്ഷമാപണം. അടിയന്‍റെ ഈ അപരാധം അഡ്വാന്‍സായി മാപ്പാക്കണേ....