Thursday 21 August 2014

ആദിവാസികളുടെ നില്‍പ്പ് സമരം മലയാളിയോട് പറയുന്നത്....

തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് പറയാറുണ്ട്, ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇത് നൂറു ശതമാനം ശരിയാണെന്ന് പറയേണ്ടി വരും. വയനാട്ടില്‍ നിന്നെത്തിയ കുറെ ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നില്‍പ്പ് സമരം തുടങ്ങിയത് ജൂലൈ 9 നാണ്. ഒന്നര മാസം പിന്നിട്ടപ്പോഴും അവര്‍ നില്‍പ്പ് തുടരുകയാണ്. രാഷ്ട്രീയ അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന തെമ്മാടികള്‍ തിരിഞ്ഞു നോക്കുന്നില്ല, ആദിവാസികള്‍ ഇനി എന്തു ചെയ്യണം? എത്ര കാലം ഇങ്ങനെ നില്‍ക്കണം? ആദിവാസികളെ പ്രകോപിതരാക്കി വീണ്ടും തോക്കെടുക്കാനും  അക്രമം നടത്താനും പ്രേരിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്ന മാധ്യമപ്പരിഷകളെയും  ആദിവാസികള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാത്രം കടമയായി എഴുതിത്തള്ളിയ  പൊതു സമൂഹത്തെയും തിരണ്ടി വാലുകൊണ്ടടിക്കേണ്ട സമയം അതിക്രമിച്ചില്ലേ....?




ആരാണ് ആദിവാസികള്‍?
എല്ലാവരും കാട്ടിലായിരുന്നു ചിലര്‍ അവിടെ നിന്ന് ഇറങ്ങി ചുരുക്കം ചിലര്‍ ഇപ്പൊഴും അവിടെ തുടരുന്നു, അവരാണ് ആദിവാസികള്‍
എല്ലായിടവും കാടായിരുന്നു, ചില മനുഷ്യന്‍ തന്‍റെ വാസ സ്ഥലത്തെ വെട്ടി വെളുപ്പിച്ച് 'നാടാക്കി'യെടുത്തു. ചുരുക്കം ചിലര്‍ വാസ സ്ഥലത്തെ ആക്രമിച്ചില്ല, വെട്ടി വെളുപ്പിച്ചില്ല അവരാണ് ആദിവാസികള്‍.
മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ വെറും അഞ്ചു ലക്ഷത്തില്‍ താഴെയാണ് ആദിവാസികളുടെ എണ്ണം.
എന്താണ് അവരുടെ പ്രശ്നം?
അവരുടെ ഭൂസ്വത്ത് മുഴുവനും നാട്ടില്‍ നിന്ന് വന്ന 'പരിഷ്കൃതന്‍' കയ്യേറി കിടപ്പാടമില്ല, ജീവിത സൌകര്യങ്ങളില്ല കൃഷി ചെയ്യാന്‍ ഭൂമിയില്ല
അവര്‍ക്ക് മാന്യമായി ജീവിക്കണം, അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതിവേണം. ഇത് പറയാന്‍ പല  തവണ പലയിടങ്ങളിലായി അവര്‍ സമരക്കുടിലുകള്‍ കെട്ടി, സെക്രട്ടറിയേറ്റിന് മുമ്പില്‍ പട്ടിണി കിടന്നു.
നിരാഹാരം ജനാധിപത്യത്തിലെ സമരമാര്‍ഗ്ഗമാണെന്ന് ആ പാവങ്ങളെ ആരോ പറഞ്ഞു പറ്റിച്ചു. 'മാന്യന്‍മാരായ മനുഷ്യത്വമുള്ള ഭരണാധികാരികളുടെ മുന്നില്‍ മാത്രം പുറത്തെടുക്കേണ്ട ഒരു സമര മുറയാണ് സത്യഗ്രഹം എന്ന സത്യം ആരും അവര്‍ക്ക് പറഞ്ഞു കൊടുത്തില്ല.

ബ്രിട്ടീഷുകാര്‍ പേരിനെങ്കിലും മനുഷ്യ പറ്റുള്ളവരായിരുന്നത് കൊണ്ടാണ് പട്ടിണി കിടന്ന ഗാന്ധിജിയെ അവര്‍ ചര്‍ച്ചക്ക് വിളിച്ചത്.
കേരളം കണ്ട ഏറ്റവും 'നല്ല' ജനകീയ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്ന നായനാര്‍ ഭരിക്കുന്ന കാലത്ത് ആദിവാസികള്‍  സെക്രട്ടറിയേറ്റിന് മുമ്പില്‍ പട്ടിണി സമരം നടത്തിയിരുന്നു... ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഗവര്‍മെന്‍റ് തിരിഞ്ഞു നോക്കാതിരുന്നപ്പോള്‍ ഒരു പത്രക്കാരന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു "ആദിവാസി സമരം തീര്‍ക്കണ്ടേ...?"
ഇന്ത്യന്‍ സായിപ്പിന്‍റെ മറുപടി "ഓ...അവന്മാര് .കുറെ ദിവസം പട്ടിണി കിടന്ന് മടുക്കുമ്പോള്‍   എഴുന്നെറ്റ് പോയിക്കൊള്ളും"!
സകല അപമാനവും സഹിച്ച് ആ പാവങ്ങള്‍ വീണ്ടും പട്ടിണി കിടന്ന് സമരം നടത്തി, ആരും തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ കാട്ടില്‍ കേറി കുടില്‍ കെട്ടി, .കുടിയിറക്കാന്‍ വന്ന പോലീസുകാരനെ കൊന്നു. തെമ്മാടി കൂട്ടം ഇളകി, പത്രമാപ്പീസിലെ കൂലി എഴുത്തുകാര്‍ക്കും ചാനലുകളിലെ നാരദന്‍ മാര്‍ക്കും നൊന്തു . സമൂഹം അവരുടെ പ്രശ്നം 'ഏറ്റെടുത്തു',
അക്കാലത്ത് തെമ്മാടി ഹൌസിലുണ്ടായിരുന്ന ആസ്ഥാന ആദര്‍ശവാന്‍ ആദിവാസികളെ ചര്‍ച്ചക്ക് വിളിച്ച് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു എഴുതി ഒപ്പിട്ടു കൊടുത്തു.
കള്ളന് കഞ്ഞിവെച്ചവനാണ് ആദര്‍ശത്തിന്റെ കഞ്ഞിമുക്കിയ വെള്ളകുപ്പായത്തിനടിയില്‍ ഒളിച്ചിരിക്കുന്നതെന്ന് ആദിവാസികള്‍ തിരിച്ചറിയാന്‍ നീണ്ട 12 വര്‍ഷങ്ങള്‍ വേണ്ടി വന്നു.
അന്ന് ആദര്‍ശവാന്‍ എഴുതി ഒപ്പിട്ടു കൊടുത്ത വാഗ്ദാനങ്ങള്‍ അനുവദിച്ചു കിട്ടാനാണ് വീണ്ടും സെക്രട്ടറിയേറ്റിന് മുമ്പില്‍ നില്‍പ്പ് സമരം. !
പക്ഷേ തെമ്മാടി ഹൌസില്‍ നിന്ന് ആരും തിരിഞ്ഞു നോക്കുന്നില്ല.
സരിതമാരുടെ സാരിമാറ്റത്തിന്റെ പേരില്‍ പോലും സന്ധ്യാ ചര്‍ച്ചകള്‍ കൊഴുപ്പിച്ച് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ചാനല്‍ പ്രഭൃതികള്‍ക്ക് ഒരനക്കാവുമില്ല.
രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക- മത സംഘടനകളെക്കൊണ്ട് വഴിനടക്കാന്‍ പറ്റാത്ത കേരളത്തില്‍ ആദിവാസികളെ തിരിഞ്ഞു നോക്കാന്‍ ആളില്ല.

ആദിവാസികള്‍ ഇനി എന്തു ചെയ്യണം. ?
എത്രകാലം ഇങ്ങനെ നില്‍ക്കണം? നിന്ന് കാല് കഴക്കുമ്പോള്‍ വീണ്ടും കാട്ടില്‍ കയറി കുടിലു കെട്ടി രണ്ടു പൊലീസുകാരെ തട്ടേണ്ടി വരുമോ?
വേണ്ടി വരും.
അതിന് രണ്ടു കാരണങ്ങളുണ്ട്,
ആദിവാസികളുടെ പേരില്‍ രാഷ്ട്രീയക്കാരും അവരുടെ ഏജന്റുമാരും തട്ടിയെടുക്കുന്നത് കോടികളാണ്, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല  ഇരുമുന്നണികള്‍ക്കും ഇതില്‍ തുല്യ പങ്കുണ്ട്, ഇന്ന് വരെ ആദിവാസികള്‍ ക്കായി സര്‍ക്കാര്‍ നീക്കിവെച്ച കോടികള്‍ അവര്‍ക്ക് നേരിട്ട് പണമായി കൊടുത്തിരുന്നുവെങ്കില്‍ ഓരോ ആദിവാസിയും ലക്ഷപ്രഭുക്കളാകുമായിരുന്നു. ആദിവാസിയുടെ പേരില്‍ പണം തട്ടുന്ന പതിവ് അവസാനിപ്പിക്കാന്‍ അവര്‍ക്കവില്ല, മോഷ്ടിച്ചു പടിച്ചവന് അത് നിര്‍ത്താന്‍ പ്രയാസമാണ്, സംഘം ചേര്‍ന്നുള്ള മോഷണമാകുമ്പോള്‍ പ്രത്യേകിച്ചും.  

ഇത്തവണ സമരം തീര്‍പ്പക്കാതിരിക്കാന്‍ തീവെട്ടി കൊള്ളക്കാര്‍ക്ക് രണ്ടാമതൊരു  കാരണം കൂടി കിട്ടിയിട്ടുണ്ട്, മാവോയിസം!
പട്ടിണി പാവങ്ങളുടെ ഭൂമി കയ്യേറി കോര്‍പ്പറേറ്റുകള്‍ക്ക് മറിച്ച് കൊടുക്കുന്ന 'അഭിനവ' വികസനത്തിനെതിരെ പൊരുതുന്നവരെയാണ് മാവോയിസ്റ്റുകള്‍ എന്നു വിളിച്ച് വരുന്നത്. സാമ്രാജ്യത്വത്തിന്‍റെ കൂട്ടികൊടുപ്പുകാരായ ഭരണാധികരികള്‍ മാവോയിസ്റ്റുകളെ നേരിടാന്‍ കോടികളുടെ ഫണ്ടും നീക്കിവെച്ചിട്ടുണ്ട്. ഈ ഫണ്ടില്‍ നിന്നുള്ള ഓഹരി കിട്ടാന്‍ കേരളത്തിലും മാവോയിസം വേണം. വയനാട്ടിലും അട്ടപ്പാടിയിലും നിലംബൂരിലും മാവോയിസ്റ്റുകളെ കുറിച്ചുള്ള കല്‍പിത കഥകള്‍ പ്രചരിപ്പിക്കപ്പെടുന്നതും  പോലീസ് ഇടക്കിടെ ജാഗരൂകരാവുന്നതും ഇതിന് വേണ്ടിയാണ്. ഉത്തരേന്ത്യയില്‍ പട്ടിണി കിടക്കുന്നവനാണ് ആയുധമെടുക്കുന്നത്. ഏത് ജോലിക്കും 500 രൂപയില്‍ കൂടുതല്‍ ദിവസ വേതനം കിട്ടുന്ന കേരളത്തില്‍ ഒരു ജനാധിപത്യ വിരുദ്ധ അക്രമ പ്രസ്ഥാനം വളരാനുള്ള ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല എന്നുറപ്പുണ്ടായിട്ടും 'ജാഗ്രത' പാലിക്കുന്ന തെമ്മാടി കൂട്ടത്തിന് വീണു കിട്ടിയ അവസരമാണ് നില്‍പ്പുസമരം , അവര്‍ ഈ സമരത്തെ തിരിഞു നോക്കില്ല.. ആദിവാസികള്‍ കാട്ടില്‍ കയറി കുടിലുകെട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണവര്‍!
മാവോയിസം കേരളത്തില്‍ പിടിമുറുക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ചാനലുകാര്‍ നമ്മളെ തേടിയെത്തും.....

ഓരോ മലയാളിയും ലജ്ജിക്കണം. നമുക്കിടയില്‍ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് വേദനകള്‍ കടിച്ചിറക്കി മഴയും വെയിലും അവഗണിച്ച് നില്‍പ്പ് സമരം നടത്തുന്നത്. ഒരു ആദര്‍ശവാദിയും തിരിഞ്ഞു നോക്കുന്നില്ല ആദിവാസികളെ, ഇഫ്താര്‍ കിറ്റുകളുമായി ആരും കടന്നു ചെല്ലുന്നില്ല ആദിവാസി ഊരുകളില്‍. എവിടെയാണ് നാം ഊറ്റം കൊല്ലുന്ന പൈതൃകവും സംസ്കാരവും, നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരൊക്കെ എവിടെ?  ആം ആദ്മികള്‍ എവിടെയാണ്?
തെമ്മാടി കൂട്ടത്തിന് കൊന്ന് തിന്നാന്‍ ആദിവാസികളെ എറിഞ്ഞു കൊടുത്ത് മൌനം പാലിക്കുന്ന സമൂഹമേ നിങ്ങള്‍ ഗസ്സയെക്കുറിച്ചും, ഇറാക്കിനെ കുറിച്ചും സിറിയയെ കുറിച്ചും വിലപിക്കുന്നത് കാണുംബോള് സഹതാപം തോന്നുന്നു.  പോലീസുകാരുടെ അടികൊണ്ട് വീര്‍ത്ത മുഖവുമായി കേരളത്തിന്‍റെ മുമ്പില്‍ വന്ന സി കെ ജാനു വീണ്ടും ജനാധിപത്യ സമരവുമായി നമ്മുടെ മുന്നില്‍ 'നില്‍ക്കുകയാണ്' ,
അവര്‍ നമുക്കിടയില്‍ ജീവിക്കുന്ന മനുഷ്യരല്ലേ... ?
നാമവര്‍ക്ക് ചെവികൊടുക്കണ്ടേ?
ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം വേണ്ടേ?
ഒരു ആദിവാസി നയം വേണ്ടേ?
ഓരോ മലയാളിയും സ്വയം ചോദിക്കണം. നോക്കി നില്‍ക്കുകയല്ല ഇടപെടുകയാണ് വേണ്ടത്. സമയം അതിക്രമിച്ചിരിക്കുന്നു .


3 comments:

  1. ആദ്യം ഗാസയിലെ പ്രശ്നം ഒന്ന് പരിഹരിക്കട്ടെ.. ശേഷം സമയം കിട്ടട്ടെ..

    ReplyDelete
  2. കാലിക പ്രസക്തമായ ലേഖനം ..ഇങ്ങിനെ പ്രതികരിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ജീവിക്കുന്നു എന്നറിയുമ്പോൾ ഒരു ആശ്വാസം. കേവലം ലേഖനങ്ങൾക്കും പ്രതികരണങ്ങൾക്കും ഇടയിൽ മാത്രമായി ഒതുങ്ങി അമരുന്നതായിരിക്കരുത് ആദിവാസികളോടുള്ള നമ്മുടെ ഐക്യ ദാർഡ്യം പ്രഖ്യാപിക്കൽ. ഇത്തരം സമര മുന്നേറ്റങ്ങളെ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ നമ്മളാൽ കഴിയുന്നത് ചെയ്യുക. ഒരായിരം സമരാഭിവാദ്യങ്ങൾ !!!

    ReplyDelete
  3. പണിയെടുക്കാത്തവരുടെ നിൽപു സമരം ...
    --------------------------------------------------------------
    ഈ സമരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്നെ സംസ്ഥാനത്തിന്റെ വിവധയിടങ്ങളിൽ ഭൂമി ഉള്ളവർ തന്നെയാണ് , എല്ലാം സർക്കാരിൽ നിന്നും കിട്ടണം എന്ന ചിലരുടെ വിചാരം തന്നെ ശെരിയല്ല . ഇവരുടെ വീടുകളിൽ പോയാൽ അറിയാം തൂമ്പാ തൊട്ടു ചെവിതോണ്ടി വരെ സർക്കാർ കൊടുത്തതായിരിക്കും , എന്നാലോ ആ തൂമ്പയിൽ ഒരു നുള്ള് മണ്ണ് പറ്റിക്കില്ല. അമിതമായ സർക്കാർ സഹായങ്ങൾ ഇവരെ മടിയന്മാരാക്കി അതുതന്നെ. അല്ലെങ്കിൽ തന്നെ ഇപ്പോഴത്തെ കേരളത്തിലെ കൂലി വച്ച് തെങ്ങ് കയറാൻ പോയാൽ കിട്ടും രൂപാ 1500/- , മണ്ണ് പണിയാൻ പോയാല കിട്ടും RS 750 /- .കേരളത്തിൽ വന്നു പണിയെടുക്കുന്ന ബീഹാറിയും ബംഗാളിയും സ്വന്തമായ് അധ്വാനിച്ചു കേരളത്തിൽ തന്നെ വീട് വെയ്ക്കുന്ന അനുഭവങ്ങൾ വരെ പെരുമ്പാവൂർ ഭാഗത്തുനിന്നു ധാരാളം കേൾക്കുന്നു.. ഇതുംകൂടി മാധ്യമങ്ങൾ പുറത്തു കൊണ്ടുവരണം. നില്പുസമാരമാണ് പോലും , സമരം എന്നുള്ളത് ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഒരു ഉപാതി മാത്രമാണ്. അല്ലാതെ ജാനുമാരുടെയോ ഗീതനന്ധൻമാരുടെയോ അധികാരം കാണിക്കാനുള്ള ഉപതി ആകരുത്. ഇത്ര വല്യ ആദിവാസി പിന്തുണ ഉണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ടാണ് ജാനുവിനു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആദിവാസി കേന്ദ്രത്തിൽ കെട്ടിവച്ച കാശ് നഷ്ടപെട്ടത്.

    ReplyDelete