Monday 4 November 2013

ശ്വേതാ മേനോന്‍, റീമ കല്ലിങ്കല്‍ ; രണ്ട് പെണ്ണനുഭവങ്ങള്‍

പുരുഷന് ഏറ്റവും പ്രിയപ്പെട്ട 'വസ്തു' സ്ത്രീ തന്നെ എന്ന കാര്യത്തില്‍ ഭൂരിപക്ഷം പുരുഷന്‍മാര്‍ക്കും  സംശയം ഉണ്ടാകും എന്നു തോന്നുന്നില്ല, പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ വിഷയങ്ങള്‍ വല്ലാത്തൊരു ആക്രാന്തത്തോടെ ചര്‍ച്ച ചെയ്യപ്പെടുക സ്വാഭാവികം. കേരളത്തില്‍ ഈ ആക്രാന്തം വല്ലാതെ മൂത്ത് (കാമ)ഭ്രാന്തായി രൂപാന്തരപ്പെട്ടിട്ടുണ്ടോ? സമൂഹത്തിനു നേരെ പിടിച്ചിട്ടുള്ള കണ്ണാടിയാണല്ലോ മാധ്യമങ്ങള്‍ , കഴിഞ്ഞ ഏതാനും മാസങ്ങളായി രണ്ടു സ്ത്രീകളെ ചുറ്റിയാണ് കേരള രാഷ്ട്രീയം സ്വന്തം അച്ചുതണ്ടിന്‍മേല്‍ തിരിയുന്നത്, സരിതയും കവിതയും. സരിത മാധ്യമങ്ങള്‍ക്ക് ആഘോഷമാക്കാന്‍  തക്കവിധം ഒരു ചരക്കായത് കൊണ്ട് അവര്‍ക്കാണ് കൂടുതല്‍ പോപ്പുലാരിറ്റി കിട്ടിയത്. ജാമ്യം കിട്ടി പുറത്തിറങ്ങി എന്ന വാര്‍ത്തയുടെ കൂടെ കൊടുത്ത ഫോട്ടോയില്‍ പോലും പുള്ളിക്കാരി പട്ടുസാരിയുടുത്ത് പൊക്കിള്‍ചുഴിയും കാണിച്ച് ഹൊ, എന്താ അതിന്‍റെ ഒരിത് ! 
മലയാളിയുടെ കാമം കത്തിച്ചു നിര്‍ത്താന്‍ രാപകല്‍ പാടുപെടുന്ന മാധ്യമ പിമ്പുകള്‍ക്കു മുമ്പില്‍ കാമത്തിന്‍റെ വസന്തം വിരിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ അവതരിച്ചത് സാക്ഷാല്‍ ശ്വേതാ മേനോന്‍. കാമസൂത്ര മുതല്‍ കളിമണ്ണ് വരെ മലയാളിയെ നിരന്തരം വിജൃംഭിപ്പിച്ചു കൊണ്ടിരിക്കുന്ന ശ്വേതക്കൊരു പ്രശനം വന്നാല്‍ "പാര്‍ട്ടിയില്ല പതാകയില്ല ഒറ്റക്കെട്ടായി മുന്നേറും" 
എന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ട് ചാനലുകളായ ചാനലുകളില്‍ മുഴുക്കെ ചര്‍ച്ചയാണ്. 
പീതാംബരന്‍ തൊട്ടോ, എവിടെതൊട്ടു? 
തൊട്ടപ്പോള്‍ ലവളുടെ മുഖത്ത് വല്ല ഭാവ വ്യത്യാസവും വന്നോ? 
കൈ പതുക്കെ ഒന്ന് നീട്ടുമ്പോഴേക്ക് തൊടാന്‍ മാത്രം മുഴുപ്പുണ്ടോ ശ്വേതയുടെ _ണ്ടിയ്ക്?  
ചുമലില്‍ തട്ടിയത് ചുമലില്‍ തന്നെയാണോ അതോ  മുലയില്‍ തട്ടാനുള്ള ശ്രമം തോളില്‍ തടഞ്ഞതാണോ? 
ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളവേ, ശ്വേത വെടി നിര്‍ത്തി, 
പക്ഷേ മാധ്യമങ്ങള്‍ വിടുമോ? എന്തു കൊണ്ട് ശ്വേത പിന്മാറി ? 
ഇത്രയും സാമൂഹ്യ പ്രസക്തിയുള്ള ഒരു കേസില്‍ നിന്ന് അവരെ പിന്നോട്ട് വലിച്ചത് എന്താണ്?  
അവരുടെ പഴങ്കഥകള്‍ പുറത്തുവിടും എന്ന്‍ ആരോ ഭീഷണിപ്പെടുത്തിയത്രെ, ഏതാണ് ആ പഴങ്കഥകള്‍ .. അന്വേഷണം പുരോഗമിക്കുകയാണ്. 
'ശ്വേതാപീഡനം ' തുടങ്ങിയ ശേഷം നമ്മുടെ ചാനലുകള്‍ എത്ര സമയം ഈ വിഷയം ചര്‍ച്ച ചെയ്തു? പത്രങ്ങള്‍ എത്ര കോളങ്ങള്‍ ഇതിനുവേണ്ടി മാറ്റിവെച്ചു എന്നു നോക്കൂ...സ്വന്തം പ്രേക്ഷകര്‍ /വായനക്കാര്‍ എത്ര വലിയ കാമഭ്രാന്തന്‍മാരാണ് എന്ന് നമ്മുടെ മാധ്യമങ്ങള്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു.
ചൂടും ചൂരുമുള്ള  ശ്വേതാ കഥകള്‍ ഇനിയും തുടരും.....
അതിനിടക്ക് ഒരു റീമാ കഥ അരങ്ങേറിയിരുന്നു,
ആഷിക്ക് അബുവും റീമാ കല്ലിങ്കലും വിവാഹിതരായ വാര്‍ത്ത എല്ലാവരും വായിച്ചു , വെറും ഒരു വിവാഹ വാര്‍ത്തക്കപ്പുറം ഒരു പാട് മാനങ്ങള്‍ ഉണ്ടായിരുന്നു ആ വിവാഹത്തിന്. 
ഒരുതരി സ്വര്‍ണ്ണം ധരിക്കാതെയാണ് റീമ വിവാഹത്തിനെത്തിയത്. വിവാഹത്തിന് സ്വര്‍ണ്ണം അഭിവാജ്യ ഘടകമായി മാറിയ ഒരു സമൂഹത്തില്‍ , മകള്‍ക്ക് / സഹോദരിക്ക് വിവാഹ സ്വര്‍ണ്ണം ഉണ്ടാക്കാന്‍ ജീവിതം ഹോമിക്കുന്ന പുരുഷന്മാരുടെ നാട്ടില്‍ , സ്വര്‍ണ്ണത്തിന് ഗതിയില്ലാത്തത് കൊണ്ട്  വിവാഹം സ്വപ്നമായി അവശേഷിക്കുന്ന ഒരു പാട് പെണ്ണുങ്ങള്‍ ഉള്ള നാട്ടില്‍ റീമയുടെ മാതൃക ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നില്ലേ?
ഒരു ജനതയുടെ സ്വര്‍ണ്ണ ഭ്രമത്തെ ഒരു പെണ്ണ് സ്വന്തം വിവാഹം കൊണ്ട് വെല്ലുവിളിച്ചപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍, ഇരുണ്ട 'സ്വര്‍ണ്ണ മനസ്സുകളിലേക്ക്' ഒരു നുറുങ്ങുവെട്ടമെങ്കിലും പകരാന്‍ അവസരം വന്നപ്പോള്‍ 'സാമൂഹ്യ പ്രതിബദ്ധത' മുഖ മുദ്രയാക്കി എഴുതിച്ചേര്‍ത്ത മാധ്യമ പന്നന്‍മാരൊന്നും മുന്നോട്ട് വന്നില്ല , 
അരക്ക് താഴേക്ക് അഭിരമിക്കാന്‍ ഒന്നുമില്ലാത്ത സ്ത്രീവിഷയങ്ങള്‍ ആര്‍ക്കുവേണം?
സഞ്ചരിക്കുന്ന ജ്വല്ലറികളായിക്കൊണ്ട് കല്യാണ മണ്ഡപത്തിലേക്ക് കയറിയ ചില നടിമാരുടെ വിവാഹങ്ങള്‍ ഇതേ മാധ്യമങ്ങള്‍ ആര്‍ഭാടമാക്കിയിരുന്നു എന്നുകൂടി ഓര്‍ക്കുക. 
ജ്വല്ലറി ഉല്‍ഘാടനങ്ങള്‍ക്ക് പേറ്റന്‍റുള്ള തങ്ങന്‍മാരും , മത മേധാവികളും വാഴുന്ന നാട്ടില്‍ രാപ്പകല്‍ ജ്വല്ലറി പരസ്യങ്ങളില്‍ അഭിരമിക്കുന്ന മാധ്യമങ്ങളില്‍ നിന്ന് ഇതിലും അപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്?
ശ്വേതാപീഡനം ചര്‍ച്ച മുറുകിയ ഘട്ടത്തില്‍ ഒന്നും അവരെ വിട്ട് ചര്‍ച്ച സമൂഹത്തിലേക്ക് ഇറങ്ങിയില്ല, ബസ്സിലും ട്രയിനിലും വിമാനത്തിലും തുടങ്ങി വി ഐ പി കള്‍ ഇരിക്കുന്ന ഒരു പൊതു പരിപാടിയുടെ സ്റ്റേജില്‍ പോലും 'പെണ്ണിനെ' തോണ്ടുന്നു, മുട്ടുന്നു ...ഉരുമ്മുന്നു...അച്ചനെപ്പോലെ സംരക്ഷിക്കേണ്ടി വരുന്നു.. എന്ത് കൊണ്ടാണിത്? കേരളത്തിന് പുറത്ത് എവിടേയും കാണാത്ത ഈ പ്രതിഭാസം എന്ത് കൊണ്ടിവിടെ? 
നമുക്ക് വേശ്യാലയങ്ങള്‍ ആവശ്യമുണ്ടോ? 
എന്താണ് മലയാളിയുടെ ഞരമ്പുകള്‍ മാത്രം വല്ലാതെ വിജൃംഭിക്കുന്നത്? 
ബസ്സ് തൊഴിലാളികള്‍ക്കും കോളേജ് പിള്ളേര്‍ക്കും മാത്രമല്ല എംപിക്കും മന്ത്രിക്കും പോലും 'ഞരമ്പിനു അസുഖമുള്ള ഒരു നാട് അന്ധകടാഹത്തില്‍ വേറെയുണ്ടാകുമോ? 
ആരും ഇതൊന്നും ഉറക്കെ ചോദിക്കുന്നില്ല, പറയുന്നില്ല ...ഓരോ പീഡനങ്ങളും ആഘോഷമാക്കുകയാണ് , പെണ്ണിന്‍റെ വിജയവും പരാജയവും നാം വിലയിരുത്തുന്നത് അവളുടെ ശരീരത്തിലെ 'നിംനോന്നതികള്‍ ' പരിഗണിച്ചാണ്. അവളുടെ ശരീരം കൊണ്ടുള്ള ഇടപെടലുകള്‍ക്ക് മാത്രമേ നാം പ്രസക്തി കാണുന്നുള്ളൂ  

പെണ്ണ് വെറും പെണ്ണാണെന്ന് ഓരോ തവണയും വിളിച്ച് പറയുകയാണ് നമ്മുടെ 'പെണ്ണനുഭവങ്ങള്‍ ' പെണ്‍ വിഷയം എന്ന് പറയുമ്പോള്‍ തന്നെ പെണ്ണിന്‍റെ മറ്റേ വിഷയം എന്ന്‍ നമുക്ക് അര്‍ത്ഥം കിട്ടുന്നുണ്ട് ,  മലയാളിയുടെ ഭൂമി കറങ്ങുന്നത് പെണ്ണിന് ചുറ്റുമാണ്, അല്ല അവളുടെ അരക്കുചുറ്റും മാത്രമാണ്.  
ലജ്ജ തോന്നുന്നില്ലേ മനുഷ്യാ....      



8 comments:

  1. ഞാനിതിനു മുന്‍പിവിടെ വന്നിട്ടുണ്ടോ എന്നെനിക്കു ഓര്‍മയില്ല. പക്ഷെ ഈ വിഷയത്തിലെ പ്രസക്തവും, സ്പഷ്ട്ടവുമായ ഒരു view point ആണ് ഞാന്‍ ഇവിടെ വായിച്ചത്. ഇത് കൂടുതല്‍ ആളുകള്‍ വായിക്കട്ടെ..

    ReplyDelete
  2. റീമയുടെ വിവാഹത്തെ ക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു ലേഖനം മാധ്യമം പത്രത്തിൽ ജിഷ എലിസബത്ത് എഴുതിയിട്ടുണ്ട്, ലിങ്ക്
    http://www.madhyamam.com/lifestyle/node/141

    ReplyDelete
  3. ഇവക്കൊക്കെ നാണമില്ലെ, ഒരു തരി സ്വര്‍ണ്ണം പോലുമില്ലാതെ കല്യാണത്തിനെഴുന്നള്ളാന്‍” എന്നാണ് ടിവിയിലെ വാര്‍ത്ത കണ്ട് രണ്ട് മഹിളാരത്നങ്ങള്‍ ചോദിച്ചത്.

    ReplyDelete
  4. കലക്കീട്ട്ണ്ട് ട്ടാ‍ാ ഭായ്

    ReplyDelete
  5. മലയാളിയുടെ ഭൂമി കറങ്ങുന്നത് പെണ്ണിന് ചുറ്റുമാണ്, അല്ല അവളുടെ അരക്കുചുറ്റും മാത്രമാണ്.
    ലജ്ജ തോന്നുന്നില്ലേ മനുഷ്യാ....

    ReplyDelete
  6. മലയാളിയുടെ ഭൂമി കറങ്ങുന്നത് പെണ്ണിന് ചുറ്റുമാണ്, അല്ല അവളുടെ അരക്കുചുറ്റും മാത്രമാണ്.
    ലജ്ജ തോന്നുന്നില്ലേ മനുഷ്യാ....

    ReplyDelete